മലയോര മേഖലയിൽ വന്യജീവി ഭീതി രൂക്ഷമാകുകയാണ്. കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു. പുലിയെ കൂട്ടിലാക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മുൻകയ്യെടുത്തത്. പുലി കുടുങ്ങിയ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള വിദ്യാലയത്തിന് അവധി നൽകി.
അതേസമയം, വയനാട് 900 കണ്ടിയിൽ കടുവകളുടെ സാന്നിധ്യവും, മലപ്പുറം പോത്തുകല്ല് ഭൂദാനം ചെമ്പ്ര ജനവാസ കേന്ദ്രത്തിൽ പുലിയുടെ സാന്നിധ്യവും കണ്ടെത്തി. വയനാട് കള്ളാടി 900 കണ്ടിക്ക് സമീപം കടുവയെയും കുഞ്ഞുങ്ങളെയും കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിയത്.
മലപ്പുറം പോത്തുകല്ല് ഭൂദാനം ചെമ്പ്ര ജനവാസ കേന്ദ്രത്തിലാണ് പുലിയിറങ്ങിയത്. ചെമ്പ്രയിലെ ആകാശിൻ്റെ വീട്ടിലാണ് പുലർച്ചെ പുലിയിറങ്ങിയത്. വീടിനു സമീപത്തെ റബർ തോട്ടത്തിൽ വച്ച നായക്കൂടിന് സമീപം പുലി വന്ന് നടന്ന് നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസങ്ങളിലായി നായ്ക്കളെ കാണാതാവുന്നതിനാൽ നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.