തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി. ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെയെത്താത്തതിനെ തുടർന്നാണ് അവധി . മനുഷ്യസാന്നിധ്യം ഉണ്ടായാൽ കുരങ്ങ് തിരിച്ചെത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മൃഗശാല അടച്ചിടാൻ തീരുമാനിച്ചത്. കുരങ്ങുകൾ കൂട്ടിൽ കയറിയാൽ സന്ദർശകരെ പ്രവേശിപ്പിക്കും.
ALSO READ: ഒളിച്ചുകളിച്ച് ഹനുമാൻ കുരങ്ങുകൾ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കാണാതായ കുരങ്ങുകൾക്കായി തെരച്ചിൽ
ഇന്നലെയാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയത്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുമ്പ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങാണെന്നും അധികൃതർ പറഞ്ഞിരുന്നു. മൃഗശാല പരിസരത്തു തന്നെയുളള കുരങ്ങുകൾ മനുഷ്യസാന്നിധ്യം ഉണ്ടായാൽ കൂട്ടിൽ കയറില്ലെന്ന നിഗമനത്തെ തുടർന്നാണ് മൃഗശാല ഇന്നടച്ചിടുന്നത്. മാത്രമല്ല, കുരങ്ങുകളെ മയക്കുവെടി വെച്ച് പിടികൂടുന്നത് പ്രായോഗികമല്ല. തീറ്റ കാണിച്ച് താഴയിറക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
മൃഗശാല വളപ്പിൽ നിന്ന് കുരങ്ങുകൾ പുറത്തേക്ക് പോകാൻ സാധ്യതയില്ലെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞിരുന്നു. കുട്ടിനുള്ളിലെ മറ്റൊരു ഹനുമാൻ കുരങ്ങുമായി ആശയവിനിമയം ഉള്ളതുകൊണ്ട് സ്വാഭാവികമായി കുരങ്ങുകൾ കൂട്ടിലേക്ക് കയറുമെന്നും അവർ പറഞ്ഞു. കൂടിനരികിലേക്ക് ചെരിഞ്ഞ മുളങ്കൂട്ടത്തിലൂടെയാണ് കുരുങ്ങുകൾ പുറത്തേക്ക് ചാടിയത്.നിലവിൽ മുളങ്കൂട്ടത്തിൻ്റെ ശിഖിരം വെട്ടിമാറ്റിയിട്ടുണ്ട്.