തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിലുള്ള 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നാല് ആശുപത്രികളിലായി 185 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ ഉള്ളവരെ തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്മണ്യം സന്ദർശിച്ചു . ബാധിക്കപ്പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. അപകടത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായവും പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മാതാവിനെയും പിതാവിനെയും നഷ്ടമായ കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് 3 ലക്ഷം രൂപയും നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും കഴിഞ്ഞ ദിവസം ധനസഹായവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം സമാനമായ ദുരന്തത്തിൽ 22 പേർ മരിച്ചിട്ടും പാഠം പഠിച്ചില്ലേയെന്ന് ചോദിച്ച് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം, കോളീവുഡിൽ നിന്നും സൂര്യ, വിജയ് ഉൾപ്പടെയുള്ള വൻ താരങ്ങളും മദ്യദുരന്തത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.