ടി.പി. ചന്ദ്രശേഖരൻ വധത്തിനായി വ്യാജരേഖ ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടു. കൊടി സുനി ഉൾപ്പെടെ അഞ്ച് പേരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അഴിയൂർ സ്വദേശികളായ ജാബിർ, നിസാർ, ദിൽഷാദ്, വടകര ബീച്ച് റോഡ് സ്വദേശി അഫ്സൽ, ചൊക്ലി സ്വദേശി സുനിൽ കുമാർ എന്ന കൊടി സുനി എന്നിവരായിരുന്നു പ്രതികൾ.
Also Read: ഓട്ടോ ഡ്രൈവർ ചിത്രലേഖ അന്തരിച്ചു; സിപിഎമ്മുമായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ദളിത് വനിത
2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. വടകരയ്ക്കടുത്ത് വള്ളിക്കാട്ടിൽ വെച്ച് ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും 12 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നും വെറുതെവിട്ട പ്രതികളെക്കൂടി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.കെ. രമയും കോടതിയെ സമീപിച്ചു. പ്രതികളുടെ അപ്പീൽ തള്ളിയ കോടതി 1 മുതല്‍ 7 വരെയുള്ള പ്രതികളില്‍ 6-ാം പ്രതി ഒഴികയുള്ളവരെ ഗൂഢാലോചന കേസിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇവരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായും ഉയർത്തി. 13–ാം പ്രതിയും സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തൻ ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു. 36 പ്രതികളുള്ള കേസില്‍ 24 പേരെ വെറുതെവിട്ടിരുന്നു.