ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരെ തടഞ്ഞു നിർത്തിയ സംഭവത്തിലാണ് വിശദീകരണം തേടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപ് അടക്കം ചിലർക്ക് പരിഗണന നൽകുകയും അതിനായി മറ്റു ഭക്തരെ തടഞ്ഞു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാൻ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥരോടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം തേടിയത്. ശബരിമലയിൽ ദിവസേന പതിനായിര കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നു.
എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെ ഉള്ള ദർശനവും ഒരുക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ കൈക്കൊള്ളുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.
അതേസമയം വിഷയത്തിൽ ശബരിമലയിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭക്തർക്ക് കടന്നുപോകാൻ സാധിക്കാത്ത തരത്തിലാണ് ദിലീപും സംഘവും നിന്നത്. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സോപാനം സ്പെഷ്യഷൽ ഓഫീസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കാനും കോടതി നിർദേശിച്ചു.
പൊലീസ് അകമ്പടിയോടെ ദിലീപ് അടക്കമുള്ളവർ ശബരിമല ദർശനത്തിനെത്തിയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശം നൽകി. മണിക്കൂറുകൾ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വിഐപി ദർശനം നടന്നത്. പ്രത്യേക ആനുകൂല്യം ആർക്കും നൽകരുതെന്നും ഇത്തരം നടപടികൾ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ദർശനം സംബന്ധിച്ച സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.