NEWSROOM

മറ്റു പേരുകൾ വന്നിട്ടില്ല, കോൺഗ്രസിൽ ആര് സ്ഥാനാര്ഥിയാക്കണമെന്നതിൽ എം.വി. ഗോവിന്ദൻ്റെ സഹായം വേണ്ട: എം.എം. ഹസ്സൻ

ഷാഫി പറമ്പിലിനെകാൾ വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും എം.എം. ഹസ്സൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനമുന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. ഞങ്ങളുടെ പാർട്ടിയിൽ ആര് സ്ഥാനാർഥിയാകണം എന്നതിൽ എം.വി. ഗോവിന്ദൻ്റെ സഹായം വേണ്ട. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുൻപിൽ മറ്റു പേരുകൾ ഒന്നും വന്നിട്ടില്ല. ഷാഫി പറമ്പിലിനെകാൾ വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും എം.എം. ഹസ്സൻ പറഞ്ഞു.

ദേശാഭിമാനിയിലെ എം.വി. ഗോവിന്ദൻ എഴുതിയ ലേഖനത്തിനും എം.എം. ഹസ്സൻ മറുപടി പറഞ്ഞു. മുരളീധരൻ സ്ഥാനാർഥിയാവുന്നതിന് വി.ഡി. സതീശൻ ഭയപ്പെടേണ്ടതില്ല. എം.വി. ഗോവിന്ദൻ,  ഇ.പി. ജയരാജനെ ഒന്ന് സംരക്ഷിക്കേണ്ടതാണ്. എം.വി. ഗോവിന്ദൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയതു മുതൽ ഇ.പി. ജയരാജന്റെ ശനിദശ ആരംഭിച്ചുവെന്നും ഹസ്സൻ പറഞ്ഞു.

മുരളീധരൻ ഏത് സ്ഥാനത്തെത്താനും അർഹനായ ആളാണ്‌. സതീശനെ മാർക്സിസ്റ്റ് പാർട്ടിക്കാർ എതിർക്കാൻ വേറെ എന്തെല്ലാം കാരണങ്ങളുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾ ഞങ്ങൾ പറയാതിരിക്കാനാണ് ഇതെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി. മുരളീധരന് ആരോടും വ്യക്തിപരമായ വിരോധവും ഭയവും ഇല്ല. ഡിസിസി കത്ത് വിവാദത്തിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോഴുള്ള പെരുമാറ്റം. പൂരം കലങ്ങിയത് സത്യമാണല്ലോ. സുരേഷ് ഗോപിക്ക് വേണ്ടിയാണ് കലക്കിയത് എന്നതും സത്യമാണെന്നും ഹസ്സൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം.എം. ഹസ്സൻ ആവർത്തിച്ചു.

പി.പി. ദിവ്യയുടെ മുന്നിൽ പൊലീസാണ് കീഴടങ്ങിയത്. ദിവ്യ പത്ത് പതിനാല് ദിവസം ധൈര്യമായി ഇരുന്നു. ആത്മഹത്യയിൽ ഒന്നാം പ്രതിയാക്കേണ്ടത് പിണറായി വിജയനെയാണെന്നും ഹസ്സൻ. അദ്ദേഹം അല്ലേ അഭ്യന്തര മന്ത്രി. സർക്കാരിൻ്റെ മുഖത്ത് അടിച്ചത് പോലെയാണ് കോടതി മുൻകൂർ ജാമ്യം തള്ളിയത്. പി.പി. ദിവ്യക്ക് എതിരെ ഒരു നടപടിയും ഉണ്ടാകില്ല. പാർട്ടി അവർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും, വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ മൂക്കിൽ വിരൽ വെക്കുകയാണെന്നും എം.എം. ഹസ്സൻ പരിഹസിച്ചു. കണ്ണൂർ കളക്ടർ നീതിബോധം ഇല്ലാത്ത ആളാണ്. ആത്മഹത്യചെയ്ത എഡിഎം നവീൻ ബാബുവിനെ കുറിച്ച് കളക്ടർ പറയുന്നത് പച്ചക്കള്ളം. കളക്ടർ ആ സ്ഥാനത്ത് തുടരുന്നത് ഭരണസംവിധാനത്തിന് തന്നെ അപമാനമെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT