യുവേഫ ചാംപ്യൻസ് ലീഗ് രണ്ടാം പാദ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ബാഴ്സലോണ ഇൻ്റർ മിലാനെ നേരിടും. ആദ്യ പാദ സെമിയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. രാത്രി പന്ത്രണ്ടരയ്ക്ക് ഇൻ്ററിൻ്റെ തട്ടകത്തിൽ വെച്ചാണ് മത്സരം. ആദ്യ പാദ മത്സരത്തിൽ കളിക്കാതിരുന്ന ലെവൻഡോവ്സ്കി കൂടി തിരിച്ചെത്തുന്നതോടെ ബാഴ്സയുടെ ആക്രമണങ്ങൾക്ക് മൂർച്ചയേറും.
ആദ്യപാദ സെമി ഫൈനലിൽ ത്രില്ലർ സമനിലയായിരുന്നു ഫലം. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇരു ടീമുകളും 3-3 എന്ന നിലയിൽ പിരിയുകയായിരുന്നു. 65ാം മിനിറ്റിൽ റഫീഞ്ഞ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ചാട്ടുളി പോലുള്ള ബുള്ളറ്റ് ഷോട്ട് ഇൻ്റർ മിലാൻ ഡിഫൻഡറുടെ തലയിലുരുമ്മി ഗോളിയേയും കീഴ്‌പ്പെടുത്തി വലയിൽ കയറുകയായിരുന്നു. യാൻ സോമ്മറിൻ്റെ വകയായി ലഭിച്ച സെൽഫ് ഗോളാണ് ഇറ്റാലിയൻ ടീമിന് ജയവും നിർണായകമായ മൂന്ന് പോയിൻ്റും നിഷേധിച്ചത്. ഇതോടെ സ്കോർ 3-3ന് ഒപ്പമെത്തിക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞു.
ഇൻ്ററിനായി ഡെൻസെൽ ഡംഫ്രീസ് (21, 63) ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർക്കസ് തുറാമിൻ്റെ (1) വകയായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. അതേസമയം, 24ാം മിനിറ്റിൽ മെസ്സിയുടേതിന് തുല്യമായ മാസ്മരിക ഗോളുമായി ലാമിനെ യെമാൽ കളം നിറഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സലോണയും പുറത്തെടുത്തത്. ഫെറാൻ ടോറസാണ് ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്.