NEWSROOM

ഉമ തോമസ് വീണ് പരുക്കേറ്റ സംഭവം: കേസെടുത്ത് പൊലീസ്, സംഘാടകരുടേത് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്

നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തു

Author : ന്യൂസ് ഡെസ്ക്

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് ഉമ തോമസ് എംഎൽഎ വീണ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തു. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും കേസെടുത്തു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാവും വിധമുള്ള പ്രവർത്തി ചെയ്തത്തിനാണ് കേസ് (BNS125). കേരളത്തിലെ പൊലീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

വേദിയിൽ സംഭവിച്ച അപകടത്തിൽ സംഘാടകർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

സ്റ്റേജ് നിർമ്മിച്ചത് അനുമതിയില്ലാതെ എന്ന് ജിസിഡിഎ പരിശോധന നടത്തി അറിയിച്ചു. അധികൃതർസ്റ്റേജ് നിർമ്മാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല.  ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും ജിസിഡിഎ അറിയിച്ചു.

അതേസമയം, കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. കോട്ടയത്ത് നിന്നുള്ള വിദഗ്ധ സംഘം റിനൈ മെഡിസിറ്റിയിലെത്തി. 24 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 15 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.

SCROLL FOR NEXT