അംബേദ്കർ വിവാദത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയും ജന സംഘവും അംബേദ്ക്കറെ ഒരിക്കലും അപമാനിച്ചിട്ടില്ല. രാജ്യസഭയിലെ തൻ്റെ പ്രസംഗം അടർത്തി എടുത്ത് ദുരുപയോഗം ചെയ്തു. തൻ്റെ വാക്കുകൾ കോൺഗ്രസ് വളച്ചൊടിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അസത്യം വിളിച്ച് പറയുന്നു. അസത്യം കൊണ്ട് സത്യത്തെ മറയ്ക്കാൻ ആണ് കോൺഗ്രസ് ശ്രമമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണ്. സംവരണ വിരോധ പാർട്ടിയാണ്. അംബേദ്ക്കറെ രണ്ട് തവണ കോൺഗ്രസ് ബോധപൂർവും തോൽപ്പിച്ചു. അംബേദ്ക്കറെ ഭാരതരത്ന നൽകാതെ അപമാനിച്ചതും ഭരണഘടനയെ അംഗീകരിക്കാത്തതും കോൺഗ്രസാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്ത്രീകളെയും രക്തസാക്ഷികളെയും കോൺഗ്രസ് അപമാനിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
നെഹ്റുവിന്റെ മന്ത്രിസഭയിൽ അംബേദ്കർക്ക് പ്രധാനവകുപ്പുകൾ ഒന്നും നൽകിയില്ല. അംബേദ്കർ സ്മാരകം പണിയുന്നത് നെഹ്റു തടഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സംവരണത്തെ എതിർത്ത് രാജീവ് ഗാന്ധി പ്രസംഗിച്ചു. ജീവിതകാലം മുഴുവന്‍ അംബേദ്ക്കറെ അപമാനിച്ചവരാണ് ഇപ്പോള്‍ എനിക്കെതിരെ കള്ളം പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
സ്വപനത്തിൽ പോലും അംബേദ്ക്കറെ അപമാനിക്കുമെന്ന് ചിന്തിക്കാത്ത പാർട്ടിയിൽ നിന്ന് വന്ന വ്യക്തിയാണ് ഞാൻ. തൻ്റെ മുഴുവൻ പ്രസംഗം ജനങ്ങൾക്ക് മുമ്പിൽ ഉണ്ട്. തൻ്റെ പ്രസംഗത്തിനുമേൽ ചർച്ച നടത്തുന്നതിന് പകരം എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്യുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിൽ നിയമ നടപടി സ്വീകരിക്കും. പാർലമെന്റിനകത്തും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.