അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് കോഴിയോടും മുട്ടയോടും എന്തിനാണ് ശത്രുത.യുഎസിലെ മുട്ട ക്ഷാമത്തിനു പിന്നിൽ ജോ ബൈഡനാണെന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വക്താവ് കരോലിൻ ലീവിറ്റ് ഉന്നയിക്കുന്നത്.. എന്നാൽ ബൈഡനെ വിമർശിച്ചുക്കൊണ്ടുള്ള പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ജനുവരി 28 നു നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് ബൈഡനെതിരെ മുട്ട വിവാദവുമായി രംഗത്തെത്തിയത്.
ബൈഡൻ ഭരണകൂടവും യു.എസ് കാർഷികവകുപ്പും100 ദശലക്ഷത്തിലധികം കോഴികളെ കൂട്ടമായി കൊല്ലാൻ ഉത്തരവിട്ടു. ഇത് രാജ്യത്തെ മുട്ട ക്ഷാമത്തിലേക്ക് വഴിതിരിച്ചു എന്നാണ് ലീവിറ്റിൻ്റെ അവകാശവാദം. കോഴികളെ കൊന്നൊടുക്കി എന്നത് ശരിയാണെങ്കിലും അതിനു പിന്നിലുള്ള കാരണങ്ങൾ ലീവിറ്റ് വിഴുങ്ങി എന്നാണ് ഒരു കൂട്ടർ പറയുന്നത്.
ജോ ബൈഡൻ തൻ്റെ ഭരണകാലത്ത് വ്യാപകമായ പക്ഷിപ്പനി പടരുന്നത് ഒഴിവാക്കാനാണ് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതെന്നാണ് റിപ്പോർട്ട്. ഇത് മുട്ടയുടെ ക്ഷാമത്തിനും വില കൂടുന്നതിനും കാരണമായെന്ന് ചുരുക്കം. ബൈഡൻ്റെ കീഴിൽ മുട്ടയുടെ വില 2021 ഫെബ്രുവരിയിൽ ഒരു ഡസനു 1.60 ഡോളറിൽ നിന്ന് 2024 ഡിസംബറിൽ 4.10 ഡോളറായി ഉയർന്നതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ കാണിക്കുന്നു.
എന്നാൽ കൊന്നൊടുക്കിയ പക്ഷികൾക്കു പകരമായി കർഷകർക്ക് പണവും നൽകിയിരുന്നു ബൈഡൻ സർക്കാർ.. മാത്രമല്ല, 2002-ലെ ഒരു ഫെഡറൽ നിയമം, അനിമൽ ഹെൽത്ത് പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം രോഗം പടരുന്നത് തടയാൻ കന്നുകാലികളെയും പക്ഷികളെയും മറ്റും ഇത്തരത്തിൽ കൊല്ലാനുള്ള അധികാരം നൽകുന്നു. പക്ഷികൾ ചത്താൽ അവയ്ക്കൊപ്പം വൈറസും ഇല്ലാതാകുമെന്നാണ് മറുപടി.
മറ്റു കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2022 ഫെബ്രുവരി എട്ടു മുതൽ പക്ഷിപ്പനിയെ തുടർന്ന് കോഴികൾ, ടർക്കികൾ, താറാവുകൾ എന്നിവയുൾപ്പെടെ 147 ദശലക്ഷത്തിലധികം പക്ഷികൾ ചത്തു. 2022 മുതൽ 108 ദശലക്ഷം കോഴികൾ ചത്തു. ഇതിൽ 13 ദശലക്ഷം കോഴികളും ചത്തത് 2025 ലാണ്. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച്, 16 സംസ്ഥാനങ്ങളിലായി 944 കന്നുകാലികളിൽ പക്ഷിപ്പനി ബാധിച്ചതായി യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡാറ്റ വ്യക്തമാക്കുന്നു.
എന്നാൽ നേരെ മറിച്ചാണ് ട്രംപിൻ്റെയും ഒബാമയുടെയുമെല്ലാം ഭരണകാലത്ത് നടപ്പിലാക്കിയിട്ടുള്ളത്. ട്രംപിൻ്റെ ആദ്യ ടേമിലും ഒബാമയുടെ ഭരണകാലത്തും അമേരിക്കയിൽ പക്ഷിപ്പനി പൊട്ടിപുറപ്പെട്ടത് തടയാനുള്ള മാർഗങ്ങൾ ചെന്നെത്തിയത് ജനസംഖ്യ കുറയ്ക്കലിലാണ് എന്ന് സർക്കാർ രേഖകൾ കാണിക്കുന്നു. അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ മുട്ട ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജനുവരി 20 നു അദ്ദേഹം അധികാരമേറ്റതിനു ശേഷം മുട്ട വില കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പകരം യുഎസിലെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഏഴു ഡോളറിനു മേലെയാണ് മുട്ട വില.