NEWSROOM

അയോധ്യക്കും സീതാമർഹിക്കുമിടയില്‍ വന്ദേ ഭാരത് വേണം; പ്രധാനമന്ത്രിക്ക് നിതീഷ് കുമാറിന്‍റെ കത്ത്

രാം-ജാനകി മാർഗ് ഹൈവേ നിർമിക്കുന്നതോടെ ഭക്തർക്ക് അയോധ്യക്കൊപ്പം പുനൗറ ധാമും സന്ദർശിക്കാൻ കഴിയുമെന്ന് നിതീഷ് കുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തീർത്ഥാടകർക്കായി അയോധ്യക്കും സീതാമർഹിക്കുമിടയില്‍ വന്ദേഭാരത് ട്രെയിന്‍ സർവീസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കത്ത്. രാം-ജാനകി മാർഗ് നിർമിച്ച് അയോധ്യക്കൊപ്പം സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന പുനൗറ ധാമും ഭക്തർക്ക് സന്ദർശിക്കാൻ  സൗകര്യം ഒരുക്കണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാം-ജാനകി മാർഗ് ഹൈവേ നിർമിക്കുന്നതോടെ ഭക്തർക്ക് അയോധ്യക്കൊപ്പം പുനൗറ ധാമും സന്ദർശിക്കാൻ കഴിയുമെന്ന് നിതീഷ് കുമാർ പറഞ്ഞു. "ബിഹാർ സർക്കാർ 50 ഏക്കർ ഭൂമി ഏറ്റെടുക്കാനും സീതാ മാതാവിൻ്റെ ക്ഷേത്ര സമുച്ചയം വിപുലീകരിക്കാനും മനോഹരമാക്കുവാനും  തീരുമാനിച്ചിട്ടുണ്ട്," നിതീഷ് പറഞ്ഞു. ശ്രീരാമൻ്റെ ജന്മസ്ഥലമായ അയോധ്യയെപ്പോലെ സീതാമാതാവിൻ്റെ ജന്മസ്ഥലമായ പുനൗരധാമിനും വലിയ മതപരമായ പ്രാധാന്യമുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

Also Read: എനിക്ക് AI എന്നത് അമേരിക്കൻ-ഇന്ത്യൻ സ്പിരിറ്റ്: ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി

2023 ഡിസംബർ 13-ന് നിതീഷ് കുമാർ പുനൗറ ധാം ജാനകി മന്ദിറിൻ്റെ മൊത്തത്തിലുള്ള വികസനത്തിന് തറക്കല്ലിട്ടിരുന്നു. പദ്ധതിക്കായി 72.47 കോടി രൂപയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പാണ് വികസന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ പുതിയ പദ്ധതി പ്രകാരം 'സീത-വാടിക', 'ലവ-കുശ വാടിക', പരിക്രമ പാത നിർമാണം, കിയോസ്‌കുകൾ, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവ ജാനകി മന്ദിറില്‍ വികസിപ്പിക്കാനാണ് തീരുമാനം. ഇങ്ങനെ സജ്ജമാക്കുന്ന ക്ഷേത്രത്തിലേക്ക് തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കാനാണ് പ്രധാനമന്ത്രിയുടെ സഹായം നിതീഷ് കുമാർ അഭ്യർഥിച്ചിരിക്കുന്നത്.

SCROLL FOR NEXT