ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. ആരോഗ്യനില ഗുരുതരമാണെന്നും രണ്ട് തവണ ശ്വാസതടസം ഉണ്ടായെന്നും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നത് തുടരുകയാണ്. സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
76ാം വയസില്‍ മാർപാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാർപാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യ വർഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് തയ്യാറാക്കിവെച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വത്തിക്കാൻ വൃത്തങ്ങൾ ഇതെല്ലാം തള്ളിയിരുന്നു. മാർപാപ്പ ആരോഗ്യവാനായി തിരിച്ചുവരുന്നത് മാത്രമാണ് പ്രധാനമെന്നും ഇത്തരം ചർച്ചകള്‍ അപ്രസക്തമാണെന്നും വത്തിക്കാന്‍ ആവർത്തിച്ചു.
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസാവസാനം ഫ്രാന്‍സിസ് മാർപാപ്പ ആശുപത്രിക്കുള്ളിലെ ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടതായി വത്തിക്കാൻ അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെയും മാർപാപ്പ ഏറെ നേരം ശ്വസിച്ചെന്നും ജെമെയ്‌ലി ആശുപത്രി അധികതൃതർ പറഞ്ഞു.