NEWSROOM

വെണ്ണലയില്‍ അമ്മയെ മകന്‍ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയില്ല, പ്രദീപിനെ വെറുതെവിട്ടു

മരണം കൊലപാതകമാണെന്ന് തെളിയിക്കാവുന്ന സൂചനകൾ ഒന്നും മൃതദേഹത്തിൽ നിന്ന് ലഭിച്ചില്ല

Author : ന്യൂസ് ഡെസ്ക്

കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. മരണം കൊലപാതകമാണെന്ന് തെളിയിക്കാവുന്ന സൂചനകൾ ഒന്നും മൃതദേഹത്തിൽ നിന്ന് ലഭിച്ചില്ല. ഇതോടെ മരിച്ച അല്ലിയുടെ മകൻ പ്രദീപിനെ പൊലീസ് വിട്ടയച്ചു. അതേസമയം, സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയാലും മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് അടക്കം പ്രദീപനെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. സംഭവത്തിൽ ബന്ധുക്കൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും.

കഴിഞ്ഞ ദിവസം പുല‍ർച്ചെയാണ് വെണ്ണല സ്വദേശി പ്രദീപ് വീടിന് മുന്നിൽ കുഴിയെടുത്ത് മരണപ്പെട്ട അമ്മ ലതയെ കുഴിച്ച് മൂടിയത്. വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കൗൺസിലറെ വിവരം അറിയിച്ചു. തുടർന്ന് കൗൺസിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പാലാരിവട്ടം പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയത്. ഇതിനിടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു പ്രദീപ്. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. പരിസരവാസികളുമായി ഇയാൾക്ക് വലിയ ബന്ധമില്ലായിരുന്നു.

ടയർ റിപ്പയറിംഗ് കട നടത്തുകയാണ് പ്രദീപ്. ഭാര്യയും രണ്ടു മക്കളുമുണ്ടെങ്കിലും ഇവർ പ്രദീപുമായി അകൽച്ചയിലാണ്. പ്രദീപും അമ്മ അല്ലിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

SCROLL FOR NEXT