തിരുവനന്തപുരം പാറശാല ഷാരോണ്‍ കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. ജ്യൂസില്‍ വിഷം കലര്‍ത്തി സുഹൃത്ത് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഏറെ നാളെത്തെ പ്രണയത്തിനൊടുവില്‍ മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊടും കൊലപാതകം നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് രണ്ടു വര്‍ഷവും മൂന്ന് മാസവും ആകാനിരിക്കെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.എം. ബഷീര്‍ വിധി പറയുന്നത്.
ALSO READ: അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.