NEWSROOM

VIDEO | തലയിൽ തകര ടിൻ കുടുങ്ങിയ ഉടുമ്പിന് രക്ഷകനായി റിട്ടയേർഡ് അധ്യാപകൻ

കിനാലൂര്‍ പൂമ്പായ് എഎംഎച്ച്എസിലെ റിട്ടയേർഡ് അധ്യാപകന്‍ പി.ജി. ദേവാനന്ദ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ദേവൻ മാഷാണ് ഉടുമ്പിന് രക്ഷകനായെത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കിനാലൂരിൽ ഉടുമ്പിന് രക്ഷകനായ അധ്യാപകൻ്റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. കിനാലൂര്‍ പൂമ്പായ് എഎംഎച്ച്എസിലെ റിട്ടയേർഡ് അധ്യാപകന്‍ പി.ജി. ദേവാനന്ദ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ദേവൻ മാഷാണ് ഉടുമ്പിന് രക്ഷകനായെത്തിയത്. ഈ ദൃശ്യങ്ങൾ വൈറലായതോടെ റിട്ടയേർഡ് ഹിന്ദി അധ്യാപകനായ ദേവൻ മാഷും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.


ബാലുശേരി - കുറുമ്പൊയില്‍ റോഡില്‍ ഹൈസ്കൂളിനടുത്താണ് മുഖത്ത് മില്‍ക്ക് മെയ്ഡിന്‍റെ തകരടിന്നില്‍ തലകുടുങ്ങിയ ഉടുമ്പ് റോഡില്‍ പിടയുന്നത് ദേവൻ മാഷ് കണ്ടത്. ബാലുശേരിയില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ദേവൻ മാഷ് ഉടുമ്പിന്റെ അപകടാവസ്ഥ കണ്ട് ബൈക്ക് നിർത്തിയിറങ്ങി ടിന്‍ മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയിൽ എം.ഡിറ്റ് വിദ്യാർത്ഥിയായ നവനീത് ഓടിയെത്തി ഉടുമ്പിന്റെ വാല്‍ ചവിട്ടി പിടിച്ചു. തുടര്‍ന്ന് ദേവാനന്ദ് ടിന്‍ ശക്തിയില്‍ വലിച്ചൂരുകയായിരുന്നു.

ടിന്‍ മുഖത്ത് നിന്നു വേര്‍പെട്ടതോടെ ഉടുമ്പ് ജീവനും കൊണ്ട് ഓടി മറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നാട്ടിലെ അറിയപ്പെടുന്ന പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ദേവൻ മാഷിന് അഭിനന്ദന പ്രവാഹമാണ്.

SCROLL FOR NEXT