കോട്ടയം നഗരസഭയിലെ 211 കോടി രൂപ കാണാതായ സംഭവത്തിൽ, ചെക്ക് രജിസ്റ്ററില്‍ ക്രമക്കേട് നടന്നതായി വിജിലൻസ്. പ്രാഥമിക പരിശോധനയിലാണ് വിമർശനം. 196 കോടി രൂപയുടെ ചെക്ക് ബാങ്കില്‍ സമർപ്പിച്ചില്ലെന്നും 2023 ഫെബ്രുവരിക്ക് ശേഷം ചെക്ക് രജിസ്റ്റർ കൃത്യമായി മെയിന്റെയ്ൻ ചെയ്തിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് വിജിലൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. നഗരസഭയിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ചെക്ക് രജിസ്റ്ററില്‍ ക്രമക്കേട് നടന്നതായി വിജിലൻസ് സംഘം കണ്ടെത്തി. ബാങ്ക് ഒഫ് മഹാരാഷ്ട്രയിലുള്ള കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ 195.97 കോടി രൂപ കാണാനില്ലെന്നും ഇതില്‍ 189 കോടി രൂപയുടെ ചെക്ക് നഗരസഭയില്‍ ലഭിച്ചിരുന്നു. ഈ ചെക്ക് ബാങ്കില്‍ നല്‍കി പണമാക്കി മാറ്റിയിട്ടില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ലൈബ്രറി സെസിന്റെ പേരില്‍ പിരിച്ച 11.33 ലക്ഷം രൂപ ബാങ്കില്‍ അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. സെക്യൂരിറ്റി ഡെപ്പോസിറ്റായി പിടിച്ച 13.75 ലക്ഷം രൂപയും പണമായില്ലെന്നാണ് കണ്ടെത്തല്‍.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രൊഫഷണല്‍ ടാക്‌സിന്റെ ഇനത്തില്‍ 11 ലക്ഷം രൂപ അണ്‍കാഷ്ഡ് ചെക്കായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്ക്, ഡിഡി രജിസ്റ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നും കോട്ടയം വിജിലൻസ് ഡയറക്ടർ ബി. മഹേഷ് പിള്ളയുടെ പരിശോധനാ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023 ഫെബ്രുവരിക്ക് ശേഷം ചെക്ക് രജിസ്റ്റർ കൃത്യമായി മെയിന്റെയിൻ ചെയ്തിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.