NEWSROOM

തമിഴക വെട്രി കഴകം ജന. സെക്രട്ടറി ബുസ്സി ആനന്ദ് അറസ്റ്റില്‍

സ്ത്രീസുരക്ഷയെ കുറിച്ച് വിജയ് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് അറസ്റ്റിൽ. സ്ത്രീ സുരക്ഷയെ കുറിച്ച് വിജയ് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. പൊലീസിൻ്റെ വിലക്ക് മറികടന്ന് വിജയ് എഴുതിയ കത്ത് പാർട്ടി വളണ്ടിയർമാർ പൊതുജനങ്ങൾക്ക് വിതരണം ചെയ്തതിനാണ് അറസ്റ്റ്.

സ്ത്രീകൾക്കായി വിജയ് സ്വന്തം കൈപ്പടയിൽ തുറന്ന കത്തെഴുതിരുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി  ബലാത്സംഗത്തിന്  ഇരയായതിൻ്റെ പശ്ചാത്തലത്തിലാണ് കത്തെഴുതിയത്. തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ആരോട് ആവശ്യപ്പെടണമെന്ന് കത്തിൽ വിജയ് ചോദിക്കുന്നു. സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ'സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  

അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ബലാത്സംഗം സംബന്ധിച്ച് വിജയിയും ബുസ്സി ആനന്ദും ഗവർണർ ആർ. എൻ. രവിയെ കണ്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ബുസ്സി ആനന്ദിനെ അറസ്റ്റ് ചെയ്തത്. വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർഥിച്ച് തമിഴ്നാട് ഗവർണർ ആർ. എൻ. രവിയെ വിജയ് സന്ദർശിച്ചിരുന്നു. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം,എന്നീ ആവശ്യങ്ങളാണ് വിജയ് മുന്നോട്ടുവെച്ചത്.


SCROLL FOR NEXT