NEWSROOM

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: പിന്നിൽ വിദേശബന്ധം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പാലക്കാട് എസ്‌പി ആർ. ആനന്ദ്

ഒരു ഏജൻസിയും വെർച്വൽ അറസ്റ്റ് നടത്തുന്നില്ലെന്നും എസ്‌പി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്



വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതായി പാലക്കാട് എസ്പി ആർ. ആനന്ദ് പറഞ്ഞു. സൈബർ കുറ്റവാളികൾ പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ രാജ്യത്തുള്ളവരുടെ ആണെങ്കിലും വിദേശ ബന്ധമുള്ളവരും കേസിൽ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പാലക്കാട് എസ്പി ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ലയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പാലക്കാട് എസ്പി ആർ. ആനന്ദ് വ്യക്തമാക്കി.

തട്ടിപ്പിന് പുറകിൽ വിദേശബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. വെർച്വൽ അറസ്റ്റിനായി കാണിക്കുന്ന എഫ്ഐആറുകൾ വ്യാജമാണ്. ഒരു ഏജൻസിയും വെർച്വൽ അറസ്റ്റ് നടത്തുന്നില്ലെന്നും എസ്പി വ്യക്തമാക്കി. ഇരകളാക്കേണ്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പുകാർ വെർച്വൽ അറസ്റ്റ് എന്ന പേരിൽ ഭീഷണിപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുമെന്നും ആർ. ആനന്ദ് പറഞ്ഞു. 

സൈബർ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുകയാണ്. ഇതിൽ പുതിയ രൂപമാണ് വെർച്വൽ അറസ്റ്റ്. ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ആളുകളെ ഫോണിൽ വിളിച്ച് നിങ്ങൾ ഒരു കേസിൽ പ്രതിയാണെന്നും ഞങ്ങൾ അറസ്റ്റ് ചെയ്യുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പ് . ടെക്സ്റ്റൈൽ വ്യവസായി, വർധമാൻ ഗ്രൂപ്പിൻ്റെ ചെയർമാൻ എസ്പി ഒസ് വാളിന് ഏഴ് കോടി രൂപയാണ് നഷ്ടമായത്. സിബിഐ, ഇഡി, ടെലികോം, പൊലീസ് തുടങ്ങി പല ഏജൻസികളുടെ പേരിലും വെർച്വൽ അറസ്റ്റ് നടത്തി സൈബർ കുറ്റവാളികൾ വിലസുന്നു.

കേരളത്തിലുമുണ്ട് ഇത്തരത്തിൽ നിരവധി കേസുകൾ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ റിട്ടയേർഡ് ഉദ്യോഗസ്ഥന് ഒന്നര കോടിയോളമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിൽ ഒരാൾ വെർച്വൽ അറസ്റ്റിന് വിധേയനായിരുന്നു. രാമനാഥപുരം സ്വദേശിയായ കൃഷ്ണസ്വാമിക്ക് ഭാഗ്യം കൊണ്ട് മാത്രം പണം നഷ്ടമായില്ല.

SCROLL FOR NEXT