NEWSROOM

"റഷ്യയുമായി വീട്ടുവീഴ്ചയില്ല, യുദ്ധം അവസാനിപ്പിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും": വൊളോഡിമിർ സെലൻസ്‌കി

റഷ്യയുടെ കുർസ്‌ക് മേഖലയിലേക്ക് യുക്രെയ്ൻ സൈനികർ കയറിപറ്റിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റഷ്യ, യുക്രെയ്ൻ യുദ്ധം ശക്തമായത്

Author : ന്യൂസ് ഡെസ്ക്

റഷ്യൻ പ്രസിഡൻ്റ് പുടിനോട് യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചയിലൂടെ പ്രശ്നപരിഹാമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സെലൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ പുതിയ പദ്ധതി രൂപീകരിക്കുമെന്നും ഇതിനായി അമേരിക്കയുമായി ചർച്ച നടത്തുമെന്നും സെലൻസ്കി വ്യക്തമാക്കി. 

റഷ്യയുടെ കുർസ്‌ക് മേഖലയിലേക്ക് യുക്രെയ്ൻ സൈനികർ കയറിപറ്റിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റഷ്യ, യുക്രെയ്ൻ യുദ്ധം ശക്തമായത്. ആദ്യഘട്ടത്തിൽ അവസരത്തിനായി കാത്തിരുന്ന റഷ്യ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രൂക്ഷമായ വ്യോമാക്രമണമാണ് യുക്രെയ്‌നിനെതിരെ നടത്തുന്നത്. നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളുമുപയോഗിച്ചാണ് റഷ്യയുടെ ആക്രമണം.

ഈ സാഹചര്യത്തിലാണ് റഷ്യയോട് യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന യുക്രെയ്ൻ പ്രസിഡൻ്റിൻ്റെ പരാമർശം. റഷ്യയെ കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് പുതിയ പദ്ധതിയുണ്ടെന്നാണ് സെലൻസ്‌കിയുടെ വാക്കുകൾ. റഷ്യയുടെ കുർസ്‌ക് മേഖലയിലേക്കുള്ള കടന്നുകയറ്റവും പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞ സെലൻസ്‌കി സാമ്പത്തികമായും നയതന്ത്രപരമായുമുള്ള വഴികൾ കൂടി ആവശ്യമാണെന്നും വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് ഇതു സംബന്ധിച്ച് പുതിയ നിർദേശം കൈമാറിയിട്ടുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ കമലാ ഹാരിസിനോടും ഡോണൾഡ് ട്രംപിനോടും പദ്ധതി സെലൻസ്‌കി ചർച്ച ചെയ്തു. ഇതിനിടെ നാറ്റോ യുക്രെയ്ൻ കൗൺസിൽ യോഗത്തിൽ യുക്രെയിന് നേരെയുള്ള ആക്രമണത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ശക്തമായി അപലപിച്ചു. ആക്രമണം പ്രതിരോധിക്കാൻ യുക്രെയ്ന് യുദ്ധോപകരണങ്ങൾ നൽകണമെന്നും സ്റ്റോൾട്ടൻബർഗ് യോഗത്തിൽ ആവശ്യപ്പെട്ടു.

SCROLL FOR NEXT