കോൺഗ്രസ് നേതാവ് കനയ്യ കുമാറിൻ്റെ സന്ദർശനത്തെ തുടർന്ന് ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി പ്രദേശവാസികൾ. സഹർസ ജില്ലയിലെ ബങ്കാവ് ഗ്രാമത്തിലെ ദുർഗാ ദേവി ക്ഷേത്ര സന്ദർശനത്തിന് പിന്നാലെയാണ് പ്രദേശവാസികൾ ക്ഷേത്രം ഗംഗാ ജലം കൊണ്ട് കഴുകി വൃത്തിയാക്കിയത്.
ബിജെപി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന പുതിയ തീവ്ര സംസ്‌കൃതവൽക്കരണ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ എന്ന് കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദ്യമുന്നയിച്ചു. “ആർഎസ്‌എസിനേയും ബിജെപിയേയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ, ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം", എന്ന് കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ക്ഷേത്രം കഴുകി വൃത്തിയാക്കിയത് കനയ്യകുമാറിനെ ജനങ്ങള്‍ തള്ളിയതിൻ്റെ തെളിവാണെന്ന് ബിജെപി വക്താവ് അസിത് നാഥ് തിവാരി പ്രതികരിച്ചു. ഈ വിഷയത്തിൽ കനയ്യ കുമാർ യാതൊകു പ്രതികരണവും നടത്തിയിട്ടില്ല. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകുന്നതായി കാണിക്കുന്ന ഒരു വീഡിയോയും വൈറലായിട്ടുണ്ട്.