ചരിത്രാതീത കാലത്തെ അടയാളപ്പെടുത്തിയ വയനാട്ടിലെ എടക്കൽ ഗുഹ ലോക പ്രശസ്തമാണ്. ശിലാഭിത്തികളിലെ പുരാരേഖകളെക്കുറിച്ചും പൗരാണിക ജീവിതം വരച്ചുവെച്ച കാലത്തെക്കുറിച്ചും കൂടുതൽ പഠനം നടത്തണമെന്ന ആവശ്യം സജീവമാണ്. സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലാണ് ഗുഹയും പരിസരവുമെങ്കിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നടത്തിപ്പ് അധികാരമുളളത്.
പൈതൃക ചരിത്രം ഉള്ള ശിലാ രേഖകളാണ് എടക്കൽ ഗുഹയിലുള്ളതെന്ന് പ്രശസ്ത ചരിത്രകാരന്മാർ വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് നിരവധി ഗവേഷക വിദ്യാർഥികൾ അടക്കം ഇന്നും എടക്കൽ ഗുഹ തേടി എത്തുന്നത്. ഏറ്റവും പൗരാണിക കാലത്ത് വിവിധ കാലഘട്ടങ്ങളിൽ ഇവിടെയെത്തിയ മനുഷ്യർ പല സമയങ്ങളിൽ രേഖപ്പെടുത്തിയ കാലങ്ങളാണ് ഈ കൂറ്റൻ പാറകളിൽ നിറം മങ്ങി നിൽക്കുന്നത്. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ വഴി നടന്നു പോയ ജനപഥങ്ങൾ പറഞ്ഞു പോയ മനുഷ്യ ചരിത്രം അമൂല്യമായ ഈ ശിലാചിത്രങ്ങളിലുണ്ട്.
ALSO READ:
80 കളിൽ അമ്പുകുത്തി മലനിരകളിൽ സജീവമായിരുന്ന ക്വാറി നടത്തിപ്പുകാരെ തുരത്തിയാണ് പരിസ്ഥിതി പ്രവർത്തകരും ചരിത്രാന്വേഷികളും ഈ ചരിത്രസ്മാരകത്തെ സംരക്ഷിച്ച് നിർത്തിയത്. നിലവിൽ പുരാവസ്തു വകുപ്പിൻ്റെ കീഴിലാണെങ്കിലും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ഗുഹാ നടത്തിപ്പ് അധികാരമുള്ളത് . അനിയന്ത്രിതമായി സഞ്ചാരികളെത്തിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം ഇപ്പോൾ നിയന്ത്രണമുണ്ട്. പുരാവസ്തു വിദഗ്ദരാണ് ഇതിൻ്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് എന്ന് പല കോണുകളിൽ നിന്നു ആവശ്യങ്ങൾ ഉയർന്നിട്ട് നാളുകളേറെയായി. ലോക പൈതൃകമായ ഈ ശിലാലിഖിതം ഇനിയും വേണ്ടരീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്.