NEWSROOM

വയനാട് ഉരുൾപൊട്ടല്‍; ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മുഴുവൻ മൃതേദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരും; കൃഷി മന്ത്രി പി പ്രസാദ്

മണ്ണിനടിയിൽ തെരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.  ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ഉറപ്പാക്കുമെന്നും മണ്ണിനടിയിൽ തെരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സൗകര്യങ്ങൾ അടക്കം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ നേവിയുടെ ഒരു ഹെലികോപ്റ്റര്‍ ഇവിടെ ഉണ്ട്. പൊലീസിന്റെ ഹെലികോപ്റ്റര്‍ കൂടെ ഇവിടെ എത്തിക്കും. വനത്തില്‍ ഹെലികോപ്റ്ററില്‍ ചെന്ന് ഇറങ്ങിയാണ് ഇപ്പോൾ പരിശോധന നട പ്രസാദ് പറഞ്ഞു. 

അഴുകിയ മൃതദേഹങ്ങള്‍ ഇവിടെ പ്രോട്ടോകോള്‍ നടപടി സ്വീകരിച്ചു സംസ്‌കരിക്കും.  തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആണ് ചുമതല നൽകുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട് വിലങ്ങാട് ഉരുള്‍ പൊട്ടലിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടില്ല.  സംഭവത്തില്‍ അടിയന്തിരമായി ഇടപെടാന്‍ വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വയനാട് ഉരുൾപ്പൊട്ടലിൽ അകപ്പെട്ടവരിൽ മലപ്പുറം നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായി ഇതുവരെ 177 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 59 മൃതദേഹങ്ങളും 115 മൃതദേഹ ഭാഗങ്ങളുമുണ്ട്. 32 പുരുഷൻമാരുടെയും 24 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതശരീരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒരു മൃതശരീരം സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഉള്ളത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള 153 മൃതദേഹങ്ങളുടേയും, മൃതദേഹ ഭാഗങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കി. മൃതദേഹവും, മൃതദേഹ ഭാഗങ്ങളും ഉൾപ്പെടെ 143 എണ്ണമാണ് വയനാട്ടിലേക്ക് മാറ്റിയത്.

SCROLL FOR NEXT