വയനാട് പുനരധിവാസത്തിൽ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനവും താക്കീതും. കേരളത്തിന് നൽകേണ്ട ഫണ്ട് മാര്‍ച്ച് 31നകം നല്‍കുമോയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. യഥാസമയം സത്യവാങ്മൂലം തല്‍കാത്തതിന് കേന്ദ്ര സര്‍ക്കാർ അഭിഭാഷകനോട് ഡിവിഷന്‍ ബെഞ്ച് ക്ഷുഭിതരായി.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും സമയ പരിധിയില്‍ വ്യക്തത വരുത്തണമെന്നുമായിരുന്നു കേന്ദ്രത്തോടുള്ള ഹൈക്കോടതി നിർദേശം. ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാനും കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നൽകി.
വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാർ തന്നെയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ചില ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്രമെന്നും ഡിവിഷന്‍ ബെഞ്ച്. പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കി തീരുമാനമെടുത്തെത്ത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി പറഞ്ഞു.