NEWSROOM

വന്യമൃഗശല്യം രൂക്ഷം: അതിരപ്പള്ളി, വാഴച്ചാൽ, മലയാറ്റൂർ മേഖലകളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്

വന്യമൃഗം ശല്യം തടയുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇതെന്ന് വനമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വന്യമൃഗ ശല്യം അതിരൂക്ഷമായ അതിരപ്പള്ളി, വാഴച്ചാൽ, മലയാറ്റൂർ മേഖലകളിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്. ചാലക്കുടി പുഴയോരത്തെ വിവിധ പഞ്ചായത്തുകളിലായി 80 കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള തൂക്ക് വേലി നിർമ്മാണം. വന്യമൃഗം ശല്യം തടയുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇതെന്ന് വനമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

മുൻപ് സ്ഥാപിച്ച സോളാർ ഫെൻസിങ്ങുകളും ട്രെഞ്ചുകളും ഫലം കാണാതെ വന്നതിനെ തുടർന്നുള്ള അടുത്ത പരീക്ഷണമാണ് സൗരോർജ്ജ തൂക്കുവേലി. കാട്ടാന ശല്യം മൂലവും ഇതര വന്യമൃഗങ്ങളെ കൊണ്ടും പൊറുതിമുട്ടിയ ചാലക്കുടി, അതിരപ്പള്ളി, വാഴച്ചാൽ, മലയാറ്റൂർ വനമേഖലയിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. കാടിനെയും വന്യജീവികളെയും മനുഷ്യരാശിയെയും സംരക്ഷിക്കാനുള്ള വിവിധ ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പദ്ധതി ഉദ്‌ഘാടനം ചെയ്ത് കൊണ്ട് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ സൗരോർജ തൂക്ക് വേലി പദ്ധതി നബാർഡിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 2.24 കോടി രൂപ ചെലവിൽ ചാലക്കുടി ഡിവിഷന് കീഴിൽ ചാലക്കുടി പുഴയോരത്തെ വിരിപ്പാറ മുതൽ കണ്ണൻകുഴിതോട് വരെയുള്ള 18 കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കുക. പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകൾക്ക് കീഴിലെ വാഴച്ചാൽ - അതിരപ്പള്ളി - മലയാറ്റൂർ മേഖലകളിലാണ് ശേഷിച്ച 80 കിലോമീറ്റർ നീളത്തിലുള്ള തൂക്കുപാലത്തിൻ്റെ നിർമ്മാണം.

SCROLL FOR NEXT