അഞ്ച് വയസ്സുകാരിയുടെ സ്വർണമാല മോഷ്ടിച്ച ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിക്കെതിരെ കേസ്. ബെംഗളൂരു സ്വദേശിയുടെ കുട്ടിയുടെ അമ്മയുമായ പ്രിയങ്ക മുഖർജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും കേസുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുന്നുണ്ടെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പരാതിക്കാരിയായ പ്രിയങ്ക മുഖർജി, തൻ്റെ രണ്ട് കുട്ടികളുമായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകും വഴിയായിരുന്നു സംഭവം. ഇൻഡിഗോ വിമാനം 6E 661ലായിരുന്നു പ്രിയങ്ക യാത്ര ചെയ്തത്. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയെന്നും, പിന്നാലെ കുട്ടി ധരിച്ചിരുന്ന സ്വർണമാല കാണാതായെന്നുമാണ് പരാതി.
ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റായ അതിഥി അശ്വിനി ശർമയാണ് പ്രതി. കുട്ടികളിൽ ഒരാൾ ധരിച്ചിരുന്ന രണ്ടര പവനോളം വരുന്ന സ്വർണ മാല ഫ്ലൈറ്റ് അറ്റൻഡൻ്റെ മോഷ്ടിച്ചതായി എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ വളരെ ഗൗരവമായി തന്നെ കാണുന്നെന്ന് ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പൂർണ സഹകരണം ഉണ്ടാവുമെന്നും ഇൻഡിഗോ വ്യക്തമാക്കി.