NEWSROOM

വനിതകളുടെ യോഗം പ്രഹസനം; നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ സെക്രട്ടറിക്ക് കത്തയച്ച് വനിതാ നിര്‍മാതാക്കള്‍

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ ഒരു ചര്‍ച്ച നടത്തി എന്ന ഒരു മിനുട്‌സ് ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് ആ യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ അസോസിയേഷനില്‍ തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷന്‍ സെക്രട്ടറിക്ക് കത്തയച്ചു. സ്ത്രീ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിര്‍മാതാക്കളുടെ യോഗം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചിരുന്നു. എന്നാല്‍ യോഗം വിളിച്ച് ചേര്‍ത്തത് വെറും പ്രഹസനമായിരുന്നു എന്നാണ് കത്തില്‍ പറയുന്നത്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ ഒരു ചര്‍ച്ച നടത്തി എന്ന ഒരു മിനുട്‌സ് ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് ആ യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്ത് ചര്‍ച്ചകള്‍ ഇല്ലാതെയാണ് എന്ന വിമര്‍ശനവും ഉയര്‍ന്ന് വന്നിട്ടുണ്ട്. എക്‌സീക്യൂട്ടീവ് വിളിക്കാതെ ഏകപക്ഷീയമായാണ് ഈ കത്ത് തയ്യാറാക്കിയതെന്നും കത്തില്‍ പറയുന്നു. അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. അതിനാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അസോസിയേഷന്റെ ഇത്തരം സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ പ്രത്യേകിച്ചും സിനിമ മേഖലയിലെ മറ്റ് സ്ത്രീകളെയും കളിയാക്കുന്നതിന് തുല്യമാണ്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട സംഘടന മാറി നില്‍ക്കുകയും വിഷയങ്ങളില്‍ ഗൗരവമായ സമീപനം എടുക്കുകയും വേണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT