NEWSROOM

ഇന്ത്യയ്ക്ക് നഷ്ടമായത് ഏറ്റവും നല്ല പുത്രനെ; മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ അനുസ്മരിച്ച് ലോകനേതാക്കൾ

മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്


അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ലോക നേതാക്കൾ. മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, അദ്ദേഹത്തിൻ്റെ സംഭാവനകളും അവരുടെ രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധവും അവർ എടുത്തു പറഞ്ഞു.

മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് ഏറ്റവും നല്ല പുത്രനെ നഷ്ടമായെന്ന് അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡൻ്റ് ഹമീദ് കർസായ് എക്സിൽ കുറിച്ചു. അദ്ദേഹം അഫ്ഗാൻ ജനങ്ങളുടെയും നല്ല സുഹൃത്തായിരുന്നുവെന്ന് ഹമീദ് കർസായ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

മൻമോഹൻ സിങ്ങ് തനിക്ക് പിതാവിനെ പോലെയായിരുന്നുവെന്ന് മാലദ്വീപ് മുൻ പ്രസിഡൻ്റ് മൊഹമ്മദ് നഷീദ് എക്സിൽ കുറിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്, അദ്ദേഹം മാലദ്വീപിൻ്റെ ഉറ്റ സുഹൃത്തായിരുന്നു എന്നും മൊഹമ്മദ് നഷീദ് കുറിച്ചു.

ഉഭയകക്ഷി ബന്ധങ്ങളിലെ മൻമോഹൻ സിങ്ങിൻ്റെ സംഭാവനകൾ അളവറ്റതാണെന്ന് ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ് എക്സിൽ കുറിച്ചു. ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യവും ഇന്ത്യയുടെ പുരോഗതിയോടുള്ള പ്രതിബദ്ധതയും അടിയുറച്ചതായിരുന്നുവെന്നും ഡെനിസ് അലിപോവ് കുറിച്ചു.

സാധാരണക്കാരുടെ ഉന്നമനത്തിനായി കഠിനമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുസ്മരിച്ചു. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന് രാജ്യം ബഹുമാനിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി മാറിയ വ്യക്തിത്വം. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഭരണ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 

SCROLL FOR NEXT