കൊളംബോ: ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. ഐറിസ് ദേന എന്ന ഇറാൻ്റെ ഈ യുദ്ധ കപ്പൽ ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയിൽ നാവിക അഭ്യാസപ്രകടനത്തിൽ പങ്കുചേർന്നിരുന്നു. ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിന് ഇടയിലാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. 2024ലും ഈ ഇറാനിയൻ കപ്പൽ ഇന്ത്യയിൽ ബഹുരാഷ്ട്ര നാവിക അഭ്യാസ പ്രകടനത്തിനായി എത്തിയിരുന്നു.
അതേസമയം, ഇറാനിയൻ കപ്പൽ ആക്രമിച്ചത് യുഎസ് സബ് മറൈൻ തന്നെയാണെന്ന് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ടോർപിഡോ ഉപയോഗിച്ച് കപ്പൽ മുക്കിയെന്നാണ് വെളിപ്പെടുത്തൽ. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആഗോള വ്യാപ്തിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ ഈ അപകടത്തിലെ മരണ സംഖ്യ എത്രയാണെന്ന് യുഎസ് വെളിപ്പെടുത്തിയില്ല. ആക്രമണ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടിരുന്നു.
നേരത്തെ 101 പേരെ കാണാതായെന്നും 78 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നുമാണ് ശ്രീലങ്കൻ നാവികസേന അറിയിച്ചത്. ശ്രീലങ്കയുടെ തീരത്തിനടുത്ത് ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുള്ളതായും ശ്രീലങ്കൻ നാവിക, വ്യോമ സേനകൾ അറിയിച്ചു. മറ്റൊരു രാജ്യത്തിൻ്റെ സൈന്യം ഉൾപ്പെടുന്നതിനാൽ രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വിടുന്നില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ ഒരു മൗഡ്ജ് ക്ലാസ് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലാണ് കൊളംബോയിൽ ആക്രമിക്കപ്പെട്ടത്. ബന്ദർ അബ്ബാസിൽ ആഭ്യന്തരമായി നിർമിച്ച ഈ വെസൽ 2021ലാണ് ഇറാനിലെ സൈന്യത്തിൻ്റെ ഭാഗമാകുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ഏകദേശം 180 നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.