Source: Social Media
WORLD

"എല്ലാവരും ഹിസ്ബുള്ളകളല്ല, ലെബനനിലെ ഇസ്രയേല്‍ ആക്രമണം എനിക്ക് ഇഷ്ടപ്പെട്ടില്ല"; വിമര്‍ശനവുമായി ട്രംപ്

ഇസ്രയേല്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം എന്നും ട്രംപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ലെബനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹിസ്‌ബൊളളയ്‌ക്കെതിരായി ഇസ്രയേല്‍ യുദ്ധം ചെയ്ത രീതി ശരിയല്ലെന്നും ബെയ്‌റൂട്ടിനെതിരായ ആക്രമണം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. യുദ്ധം ഒരുപാട് നീണ്ടുപോയി, നിരവധിയാളുകള്‍ കൊല്ലപ്പെട്ടു, അപ്പാര്‍ട്ട്‌മെന്റുകളിലുള്ളവരെല്ലാം ഹിസ്‌ബൊള്ളയല്ലെന്നും ട്രംപ് പറഞ്ഞു. ഇതിനൊപ്പം ഹിസ്‌ബൊള്ളക്കെതിരായ യുദ്ധം സിറിയ ഏറ്റെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രയേലുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിട്ടില്ലെന്ന് ഫ്രാന്‍സിലെ ജി7 സമ്മിറ്റില്‍ സംസാരിക്കെവ ട്രംപ് പറഞ്ഞു. നെതന്യാഹുവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ ഇസ്രയേല്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം എന്നും ട്രംപ് പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

'ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ ഇസ്രയേലിനെ അറിയിച്ചിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനേക്കാളും സിറിയ ആ ഉദ്യമം ഏറ്റെടുക്കണം,' ട്രംപ് പറഞ്ഞു.

യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറില്‍ ലെബനന്‍ കൂടി ഉള്‍പ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണവും വന്നിരിക്കുന്നത്.

സമാധാന കരാറില്‍ ലെബനനും ഉള്‍പ്പെടണമെന്നാണ് ഇറാന്‍ മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ പറയുന്ന ഒരു കാര്യം. സമാധാനം പുനഃസ്ഥാപിക്കാന്‍ ലെബനനിലെ യുദ്ധം കരാറിന്റെ ഒരു അവിഭാജ്യ ഘടകമാണെന്നായിരുന്നു അബ്ബാസ് അരാഗ്ചി പറഞ്ഞത്.

യുദ്ധം തുടങ്ങിയതുമുതല്‍ ഇസ്രയേല്‍ കൈയ്യടക്കിയ അതിര്‍ത്തികളില്‍ സ്ഥാപിച്ച സൈന്യത്തെ പിന്‍വലിക്കാതെ യുദ്ധം പൂര്‍ണമായ പരിസമാപ്തിയിലേക്ക് എത്തില്ലെന്നും അരാഗ്ചി പറഞ്ഞിരുന്നു.

SCROLL FOR NEXT