WORLD

മനുഷ്യരെയും വഹിച്ച് ചാന്ദ്രദൗത്യം; ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2

54 വർഷങ്ങൾക്ക് ശേഷം ചന്ദ്രൻ ലക്ഷ്യമിട്ട് മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ ദൗത്യം ആർട്ടെമിസ് 2 യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി നാസ.

Author : ന്യൂസ് ഡെസ്ക്

ചരിത്രപ്രധാനമായ ചാന്ദ്രദൗത്യത്തിന് ഒരുങ്ങി നാസയുടെ ആർട്ടെമിസ് 2. 54 വർഷങ്ങൾക്ക് ശേഷം ചന്ദ്രൻ ലക്ഷ്യമിട്ട് മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ ദൗത്യമാണ് ആർട്ടെമിസ് 2ലൂടെ നാസ ലക്ഷ്യം വയ്ക്കുന്നത്. ചന്ദ്രനിൽ കാലുകുത്തുകയില്ലെങ്കിലും ആർട്ടെമിസ് രണ്ടിൽ ബഹിരാകാശ യാത്രികർ ഭൂമിയിൽ നിന്ന് ഏറെ വിദൂരമായ ചാന്ദ്രമേഖലയിലേക്ക് യാത്ര ചെയ്യും. നാലംഗ സംഘമാണ് ചന്ദ്രനെ വലംവെയ്ക്കാൻ പുറപ്പെടുന്നത്. റീഡ് വൈസ്മാൻ കമാൻഡറായും വിക്ടർ ഗ്ലോവർ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരും ഈ സംഘത്തിലുണ്ട്.

അമേരിക്കൻ സമയം ഏപ്രിൽ 1 നാണ് ലോഞ്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഏപ്രിൽ ആറ് വരെ ദൌത്യത്തിന് ബാക്കപ്പ് വിൻഡോകളുമുണ്ട്. ഭൂമിയിൽ നിന്ന് അദൃശ്യമായ ചാന്ദ്രമേഖലയിലേക്ക് ആർട്ടെമിസ് രണ്ടിലെ ബഹിരാകാശ യാത്രികർ പോകും. ബഹിരാകാശത്ത് ആഴത്തിലുള്ള മനുഷ്യ പര്യവേക്ഷണങ്ങൾക്കുള്ള സാധ്യതകൾ പരീക്ഷിക്കലാണ് ആർട്ടെമിസ് 2 ന്‍റെ പ്രധാന ലക്ഷ്യം.

11 ദിവസമാണ് ദൗത്യത്തിന്‍റെ ദൈർഘ്യം. ചാന്ദ്രപര്യവേക്ഷണം സുസ്ഥിരമാക്കുക, ഭാവി ചൊവ്വാ ദൗത്യങ്ങൾക്കുള്ള അടിത്തറയിടുക തുടങ്ങിയ വിശാല ലക്ഷ്യങ്ങളും ദൗത്യത്തിനുണ്ട്. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54 നും 5. 54 നുമിടയിലാണ് ലോഞ്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതേസമയം അടിയന്തിര സാഹചര്യമുണ്ടായാൽ ഏപ്രിൽ 7 വരെയുള്ള ഏത് ദിവസവും ലോഞ്ചിനായി തെരഞ്ഞെടുക്കാം.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭൂമിയിൽ നിന്നുള്ള ദൂരം 440 കിലോമീറ്ററാണ്. ലോ എർത്ത് ഓർബിറ്റ് അഥവാ ലിയോ എന്ന് അറിയപ്പെടുന്ന ഭ്രമണപഥമേഖലയിലാണ് ഐഎസ്എസ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷത്തി ഏൺപത്തിനാലായിരം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. മനുഷ്യൻ അവസാനമായി ഈ ദൂരം യാത്ര ചെയ്ത് ബഹിരാകാശത്തേയ്ക്ക് പോയത് 1972 ലാണ്. അപ്പോളോ 17 ൽ യൂജീൻ കെർനനും ഹാരിസൺ ഷ്മിറ്റുമാണ് അന്ന് ചന്ദ്രനിൽ ഇറങ്ങിയത്.

1972ന് ശേഷം മനുഷ്യരുടെ ബഹിരാകാശ യാത്രകളൊക്കെ ലിയോയിലെ 440 കിലോമീറ്റിലൊതുങ്ങിയിരുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ചാന്ദ്രയാത്രകളിൽ നിന്ന് മനുഷ്യരുടെ ശ്രദ്ധമാറ്റിയതാണ് അതിന് കാരണം. ആളില്ലാ ചാന്ദ്രയാത്രയായ ആർട്ടെമിസ് ഒന്ന് 2022 ലാണ് നടന്നത്. ഒറായൺ ക്യാപ്സൂൾ നവംബർ 16ന് യാത്രതിരിച്ച്, ചന്ദ്രനെച്ചുറ്റി 25 ദിവസവും 10 മണിക്കൂറും 53 മിനിറ്റും നീണ്ട യാത്ര കഴിഞ്ഞ് 2022 ഡിസംബർ 12 ന് തിരികെയെത്തി. ആർട്ടെമിസ് ഒന്ന് മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ചാന്ദ്രദൗത്യം ആർട്ടെമിസ് 2 നുള്ള തയ്യാറെടുപ്പായിരുന്നു.

സ്പെയ്സ് ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റാണ് ഒറായൺ ക്യാപ്സൂളിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയുടെ റെയ്ഡ് വൈസ്മനാണ് ക്രൂ കമാൻഡർ. നാസയുടെ വിക്റ്റർ ഗ്ലോവർ ആണ് പൈലറ്റ്. കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻെസെൻ, നാസയുടെ ക്രിസ്റ്റീന കൊച്ച് എന്നിവരാണ് മിഷൻ സ്പെഷലിസ്റ്റുകൾ. ക്യാനഡയിൽ നിന്ന് ആദ്യമായൊരാൾ ഭൗമഭ്രമണപഥത്തിന് പുറത്തുകടക്കുന്ന യാത്ര എന്ന സവിശേഷതയും ആർടെമിസ് 2 ന് ഉണ്ട്.

SCROLL FOR NEXT