പാകിസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീപിടിത്തത്തില്‍ 15 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (പിംസ്) ഗൈനക്കോളജി വിഭാഗത്തില്‍ ബുധനാഴ്ച രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. വാര്‍ഡിലെ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണന്ന് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോള്‍ വാര്‍ഡില്‍ 16 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരു കുഞ്ഞിനെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായതെന്ന് പിംസ് അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 14 കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണമായി പൊള്ളലേറ്റതായി ജില്ലാ ഭരണകൂടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച രാവിലെ 6.45ഓടെയാണ് മൂന്നാം നിലയിലുള്ള നഴ്‌സറിയിലെ എസിയുടെ എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനാല ചില്ലുകള്‍ തകര്‍ത്തുകൊണ്ട് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷര്‍ തലവനായി അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.