WORLD

പ്രധാനമന്ത്രിയാകാന്‍ താരിഖ് റഹ്‌മാന്‍? ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്; കേവല ഭൂരിപക്ഷം പിന്നിട്ടു

ധാക്കയിലും ബോഗ്രയിലുമാണ് താരിഖ് റഹ്‌മാന്‍ മത്സരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ധാക്ക: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശില്‍ ചരിത്ര ഭൂരിപക്ഷം കുറിച്ച് ബിഎന്‍പി അധികാരത്തിലേക്ക്. 204 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 158 സീറ്റുമായി ബിഎന്‍പി കേവല ഭൂരിപക്ഷം കടന്നു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. ധാക്കയിലും ബോഗ്രയിലുമാണ് താരിഖ് റഹ്‌മാന്‍ മത്സരിച്ചത്. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരിക്കല്‍ ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്ന ജമാഅത്ത് ഇസ്ലാമി ഇതുവരെ നേടിയത് 56 സീറ്റുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗിന്റെ അസാന്നിധ്യത്തിലാണ് ബെംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യും ജമാഅത്ത് ഇസ്ലാമിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രധാന പാര്‍ട്ടികളായി ഉയര്‍ന്നുവന്നത്.

ഇന്നലെ വൈകുന്നേരം 4.30ഓടെ വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. 48 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വോട്ടെടുപ്പ് തടസപ്പെട്ടില്ല.

SCROLL FOR NEXT