ടെല്‍ അവീവ്: ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ 'സ്വതന്ത്ര തീരുമാന'മെന്ന് ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു ആവർത്തിച്ചു. ഇസ്രയേൽ സന്ദർശനത്തിനിടെ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂബിയോയും നെതന്യാഹുവും സംയുക്ത വാർത്താ സമ്മേളനം നടത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്‍പതിന് ഖത്തറിലെ ദോഹയിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇസ്രയേൽ സന്ദർശനം. ഇന്നലെ ഇസ്രയേലിലെത്തിയ മാർകോ റൂബിയോ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വിദേശകാര്യമന്ത്രി ഗിഡിയൻ സാർ തുടങ്ങി ഇസ്രയേല്‍ മന്ത്രിസഭയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. യോഗശേഷം മാർകോ റൂബിയോയെ അടുത്തു നിർത്തിക്കൊണ്ട് തന്നെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഖത്തറിലെ ഹമാസ് കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തെ വിമർശിച്ചവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഹമാസിനെ ലക്ഷ്യം വച്ചുള്ള ഖത്തറിലെ ആക്രമണത്തിൽ ഇസ്രയേലിനെ വിമർശിക്കുന്നതിൽ "വന്‍ കാപട്യം" ഉണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 9/11 ന് ശേഷം അംഗീകരിച്ച ഐക്യരാഷ്ട്രസഭ പ്രമേയം പ്രകാരം ഒരു രാജ്യത്തിനും 'തീവ്രവാദികളെ' വളർത്താൻ കഴിയില്ലെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. "നിങ്ങൾക്ക് ഒളിക്കാം, നിങ്ങൾക്ക് ഓടാം, പക്ഷേ ഞങ്ങൾ നിങ്ങളെ പിടികൂടും," നെതന്യാഹു പറഞ്ഞു. ഭീകരർക്ക് സ്ഥലമൊരുക്കുമ്പോൾ പരമാധികാരം ഇല്ലാതാകുമെന്ന് നെതന്യാഹു പറഞ്ഞു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയെ ഒപ്പം നിർത്തിക്കൊണ്ടായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം.
ഗാസയിൽ തകർക്കപ്പെടുന്ന ബഹുനില കെട്ടിടങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. ലോകം ഗാസയെക്കുറിച്ചുള്ള "മുൻഗണനകളും വസ്തുതകളും ശരിയാക്കണം" എന്നും ഇസ്രയേൽ അവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നത് തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ചില അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ഗൾഫ് രാജ്യങ്ങളുടെ രോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാർകോ റൂബിയോ മറുപടി നൽകിയത്. ഇനിയെന്ത് എന്നതിലാണ് പൂർണ ശ്രദ്ധയെന്നായിരുന്നു യുഎസ് ആഭ്യന്തര സെക്രട്ടറിയുടെ പ്രതികരണം. എല്ലാ ബന്ദികളേയും ഉടന്‍ മോചിപ്പിക്കണമെന്ന് പറഞ്ഞ റൂബിയോ ഹമാസിനെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ലക്ഷ്യങ്ങളില്‍ പ്രതിജ്ഞാബദ്ധനാണ്. ഇറാനെയും റൂബിയോ കടന്നാക്രമിച്ചു. ഇസ്രയേലിനെയും യുഎസിനെയും മാത്രമല്ല, ഗൾഫ് സഖ്യകക്ഷികളെയും യൂറോപ്പിനെയും ഇറാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് റൂബിയോ ഊന്നിപ്പറഞ്ഞു.
അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയും ഗാസയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇന്ന് പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 53 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഗാസയിലെ 30ഓളം കെട്ടിടങ്ങൾ ബോംബിങ്ങിൽ തകർത്തതായാണ് വിവരം. ഓഗസ്റ്റിന് ശേഷം 13,000 അഭയാർഥി കൂടാരങ്ങളും ഗാസ സിറ്റിയിലെ 1,600 പാർപ്പിടങ്ങളും ഇസ്രയേൽ തകർത്തതായാണ് ഗാസ അധികൃതർ അറിയിക്കുന്നത്.