WORLD

"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു; മയക്കുമരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത

കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത. കുഞ്ഞുങ്ങളുടെ കൈയും കാലും കെട്ടിയിട്ട് ജീവനക്കാര്‍. മയക്കുമരുന്ന് ഉള്‍പ്പെടെ കുട്ടികളെ കുത്തിവെച്ചതായാണ് ആരോപണം.

യോഗ്യകര്‍തയിലെ ലിറ്റില്‍ അറേഷ എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍ഡോനേഷ്യന്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ കേസില്‍ ഡേകെയര്‍ ഉടമ ഉള്‍പ്പെടെ പതിമൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പിടിയിലാവുന്നവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 53 കുട്ടികള്‍ ഇരകളായെന്നാണ് കണ്ടെത്തല്‍. പലരും രണ്ട് വയസിനോടടുത്ത് പ്രായമുള്ള കുഞ്ഞുങ്ങളാണ്. ചില കുട്ടികളെ ഉറങ്ങിക്കിടക്കുമ്പോള്‍ കെട്ടിയിട്ടിരുന്നു. 103 കുട്ടികളാണ് ഡേ കെയര്‍ സെന്ററില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ സെന്റര്‍ പൊലീസ് അടപ്പിച്ചു.

SCROLL FOR NEXT