WORLD

എപ്സ്റ്റീന്‍ എന്തിന് കൊളംബിയയില്‍ വന്നു? യാത്രാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോടതി

കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആന്‍ഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ രാജ്യം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് കൊളംബിയന്‍ കോടതിയുടെ ഉത്തരവ്. ജെഫ്രി എപ്സ്റ്റീനും സഹായി ഗിസ് ലെയിന്‍ മാക്‌സ വെല്ലും നടത്തിയ കൊളംബിയന്‍ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് ഇമിഗ്രേഷന്‍ അധികൃതരോട് കോടതി ഉത്തരവിട്ടത്.

1998 മുതല്‍ 2002 വരെ കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആന്‍ഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എപ്സ്റ്റീനുമായും മാക്‌സ് വെല്ലുമായും പാസ്ട്രാനയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനെ സാധൂകരിക്കുന്ന ഇ-മെയില്‍ രേഖകളും പുറത്തുവന്നിരുന്നു. 2003 ല്‍ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ പാസ്ട്രാനയും യാത്ര ചെയ്തിരുന്നു.

കൊളംബിയന്‍ എയര്‍ഫോഴ്‌സ് യൂണിഫോം ധരിച്ചു നില്‍ക്കുന്ന പാസ്ട്രാനയുടേയും മാക്‌സ് വെല്ലിന്റേയും 2002 ലുള്ള ഫോട്ടോയും വലിയ വിവാദമായിരുന്നു. പുറത്തുവന്ന ഇ-മെയിലുകളില്‍, താന്‍ കൊളംബിയയില്‍ ഒരു ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റര്‍ പറത്തിയതായും ആമസോണ്‍ വനമേഖലയിലെ ഗറില്ലാ ഗ്രൂപ്പിന് നേരെ ആകാശത്തുനിന്ന് വെടിയുതിര്‍ത്തതായും ഗിസ്ലെയ്ന്‍ മാക്സ്വെല്‍ അവകാശപ്പെടുന്നുണ്ട്.

എപ്സ്റ്റീനുമായും മാക്‌സ് വെല്ലുമായും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പാസ്ട്രാനയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സന്ദര്‍ശങ്ങളെല്ലാം ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണെന്നാണ് വിശദീകരണം. ഗറില്ലാ ഗ്രൂപ്പുകള്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്ന മാക്‌സ് വെല്ലിന്റെ അവകാശവാദത്തേയും പാസ്ട്രന തള്ളിയിരുന്നു. എപ്സ്റ്റീന്റെ കുപ്രസിദ്ധമായ സ്വകാര്യ ദ്വീപ് താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും കൊളംബിയന്‍ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. ദേശീയ സുരക്ഷ, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടി ഇമിഗ്രേഷന്‍ വിഭാഗം നേരത്തെ ഈ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, വിഷയം പൊതുജന താത്പര്യമുള്ളതാണെന്നും പൗരന്മാരുടെ നിരീക്ഷണത്തിന് വിവരങ്ങള്‍ വിട്ടുകൊടുക്കണമെന്നും കോടതി വ്യക്തമാക്കി.

പത്ത് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനാണ് ഉത്തരവ്.

SCROLL FOR NEXT