WORLD

മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി; ക്രൂരതയ്ക്ക് ഉത്തരം നൽകാതെ പോകില്ലെന്ന് ഇറാൻ

ആക്രമണം നടക്കുമ്പോള്‍ 170 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാൻ: ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയെന്ന് റിപ്പോർട്ടുകൾ. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ 170 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രം​ഗത്തെത്തി. എക്സ് പോസ്റ്റിലൂടെയായിരുന്നു അ​​ദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ തെക്കൻ ഭാഗത്തുള്ള പെൺകുട്ടികൾക്കായുള്ള ഒരു പ്രൈമറി സ്കൂളാണ് തകർന്ന കെട്ടിടം. പകല്‍വെളിച്ചത്തില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടത്തിയത്. ഇവിടെമാത്രം നിരപരാധികളായ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇറാനിയൻ ജനതയ്‌ക്കെതിരായ ഈ കുറ്റകൃത്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്നും അദ്ദേഹം എക്‌സിൽ പറഞ്ഞു.

കൊടും ക്രൂരതയാണ് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയതെന്നും ഈ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാൻ തലകുനിക്കില്ലെന്നും അറിയിച്ചു. അബുദാബി, റിയാദ്, മനാമ, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് വ്യോമ, നാവിക താവളങ്ങളിലായിരുന്നു ഇറാന്റെ ആക്രമണം.

SCROLL FOR NEXT