പ്രതീകാത്മക ചിത്രം Source: Meta AI
WORLD

പൗരന്മാർക്ക് സ്വന്തം ശരീരത്തിന് കോപ്പിറൈറ്റ് അവകാശം; AI ഡീപ്ഫേക്കുകള്‍ക്ക് പൂട്ടിടാന്‍ ഈ രാജ്യം

പലപ്പോഴും ഒരു വ്യക്തിയോട് അല്ലെങ്കില്‍ സ്ഥാപനത്തോട് പക തീർക്കാന്‍ ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ പലരും ദുരുപയോഗം ചെയ്യുന്നത് കാണാറുണ്ട്

Author : ന്യൂസ് ഡെസ്ക്

എഐ നിർമിത ഡീപ്ഫേക്കുകള്‍ക്ക് തടയിടാന്‍ ഡെന്‍മാർക്ക്. പൗരന്മാർക്ക് സ്വന്തം ശരീരം, മുഖ സവിശേഷതകൾ, ശബ്ദം എന്നിവയ്ക്ക് പകർപ്പവകാശ സംരക്ഷണം നൽകുന്ന നിയമം പാസാക്കാനാണ് പദ്ധതി. വിഷയത്തില്‍ രാജ്യത്തെ വിവിധ പാർട്ടികളുടെ പിന്തുണ നേടിയ ഡെന്‍മാർക്ക് സാംസ്കാരിക വകുപ്പ് നിലവിലെ പകർപ്പവകാശ നിയമം ഭേദഗതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

മറ്റൊരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ രൂപ സവിശേഷതകള്‍ ഉപയോഗിച്ച് ഡീപ്ഫേക്ക് ഇമേജ്, വീഡിയോ അല്ലെങ്കിൽ ശബ്‌ദം സൃഷ്ടിക്കാൻ എഐ സാങ്കേതിക വിദ്യയിലൂടെ എളുപ്പമായ കാലത്താണ് ഇത്തരമൊരു നീക്കവുമായി ഡെന്‍മാർക്ക് മുന്നോട്ട് വരുന്നത്. ഡീപ്പ് ഫേക്കുകള്‍ വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങും വിവാദങ്ങള്‍ക്കുമാണ് വഴിവയ്ക്കുക. പലപ്പോഴും ഒരു വ്യക്തിയോട് അല്ലെങ്കില്‍ സ്ഥാപനത്തോട് പക തീർക്കാന്‍ ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ പലരും ദുരുപയോഗം ചെയ്യുന്നത് കാണാറുണ്ട്. ഈ സാഹചര്യത്തിലാണ് ഡീപ്‌ഫേക്കുകള്‍ക്ക് തടയിടാന്‍ ഒരു സർക്കാർ സംവിധാനം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവർക്കും അവരുടെ ശരീരത്തിലും, ശബ്ദത്തിലും, മുഖ സവിശേഷതകളിലും പൂർണമായ അവകാശമുണ്ടെന്ന വ്യക്തമായ സന്ദേശമാണ് പുതിയ നിയമനിർമാണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡാനിഷ് സാംസ്കാരിക മന്ത്രി ജേക്കബ് ഏംഗല്‍-ഷ്മിത് പറഞ്ഞു. നിലവിലെ പകർപ്പവകാശ നിയമം ജനറേറ്റീവ് എഐയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്ന രീതിയിലല്ല. ഡിജിറ്റല്‍ കോപ്പി മെഷീനിലൂടെ മനുഷ്യരെ ഓടിക്കുകയാണ്. എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഷ്മിത് കൂട്ടിച്ചേർത്തു.

പകർപ്പവകാശ നിയമത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ വ്യക്തികളുടെ സമ്മതമില്ലാതെ അവരുടേതെന്ന നിലയില്‍ പങ്കിടുന്ന ഉള്ളടക്കം (ഡീപ്‌ഫേക്കുകള്‍) നീക്കം ചെയ്യാന്‍ ഡാനിഷ് പൗരന്മാർക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോട് നേരിട്ട് ആവശ്യപ്പെടാന്‍ സാധിക്കും. പുതിയ നിയമങ്ങൾ പാരഡികളെയും ആക്ഷേപഹാസ്യങ്ങളെയും ബാധിക്കില്ലെന്നും അവ ഇപ്പോഴും അനുവദനീയമാണെന്നും സർക്കാർ അറിയിച്ചു.

SCROLL FOR NEXT