യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: X/ buzzview BK
WORLD

വെറുതെ വിടാൻ ഉദ്ദേശ്യമില്ല! ആഗോള തീരുവ 10ല്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് 15 ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ആഗോള തീരുവ 15 ശതമാനമായി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി തീരുവ നയം റദ്ദാക്കിയതിന് പിന്നാലെ 10 ശതമാനമായി ആഗോള തീരുവ ഉയര്‍ത്തിയിരുന്നു. ഇതാണ് ട്രംപ് ഇപ്പോള്‍ 15 ശതമാനമായി ഉയര്‍ത്തിയത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് 15 ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം. കോടതി വിധി മറികടക്കാന്‍ 1974ലെ ട്രേഡ് ആക്ടിലെ സെക്ഷന്‍ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയര്‍ത്തുന്നുവെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) എന്ന നിയമപ്രകാരം ഈ ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നാണ് കോടതി വിധിച്ചത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.

വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. ജഡ്ജിമാര്‍ക്ക് രാജ്യ സ്‌നേഹമില്ലെന്നും ട്രംപ് കടന്നാക്രമിച്ചു.

'വിധി അങ്ങേയറ്റം നിരാശാജനകമാണ്. നമ്മുടെ രാജ്യത്തിനായി നല്ലത് ചെയ്യാന്‍ ധൈര്യപ്പെടാത്ത ചില കോടതി അംഗങ്ങളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. അവര്‍ റിനോകള്‍ക്കും (RINO) തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ക്കും വേണ്ടി നിലകൊള്ളുന്ന വിഡ്ഢികളും ലാപ്ഡോഗുകളുമാണ്,' എന്നാണ് ട്രംപിന്റെ ആദ്യ പ്രതികരണം.

സുപ്രീം കോടതിയെ വിദേശ താല്‍പ്പര്യങ്ങള്‍ സ്വാധീനിക്കുന്നതായും ട്രംപ് ആരോപിച്ചു. അതേസമയം, വിധിയോട് വിയോജിച്ച ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരെ ട്രംപ് അഭിനന്ദിച്ചു. അവരുടെ കരുത്തിനും പാണ്ഡിത്യത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.

SCROLL FOR NEXT