വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ യുഎസിലെ കര്‍ഷകരുടെ വിജയമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം നീക്കുന്നതിലൂടെ ഇറാന് തിരികെ ലഭിക്കുന്ന പണം, യുഎസില്‍ ഉത്പാദിപ്പിക്കുന്ന ചോളം, സോയാബീന്‍, ഗോതമ്പ് എന്നിവ വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന മുന്നോട്ട്‌വെച്ചതായാണ് ട്രംപിന്റെ അവകാശവാദം.
ഇറാന് ഏറ്റവും കൂടുതല്‍ ആവശ്യമായത് ഇതാണെന്നും ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. ഇതൊരു മാനുഷിക പ്രതിസന്ധിയാണെന്നും സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് തനിക്ക് തോന്നുന്നു എന്നും ട്രപ് പറയുന്നു.
ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
"പ്രതിഷേധങ്ങളും തെറ്റായ പ്രസ്താവനകളും, അതോടൊപ്പം യു.എസ്. വിജയത്തെ എത്രത്തോളം ചെറുതും നിസ്സാരവുമാക്കാമോ അത്രത്തോളം ചെറുതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്ന വ്യാജ വാര്‍ത്തകളുടെ കോലാഹലം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആണവ പരിശോധനകള്‍ക്ക് ഇറാന്‍ പൂര്‍ണ്ണമായും പൂര്‍ണ്ണമനസ്സോടെയും സമ്മതിച്ചിട്ടുണ്ട്. ഇത് ആണവ സത്യസന്ധത ഉറപ്പാക്കും. അവര്‍ ഇതിനോട് യോജിച്ചില്ലായിരുന്നുവെങ്കില്‍, തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നില്ല.
അതിനാല്‍, ഹോര്‍മുസ് കടലിടുക്ക് തുറന്നു തന്നെയിരിക്കാന്‍ ഞാന്‍ സമ്മതിച്ചിട്ടുണ്ട്, ഇനി നാവിക ഉപരോധം ഉണ്ടായിരിക്കുന്നതല്ല. ഉപരോധം വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ അതിനായി എല്ലാ കപ്പലുകളും അതത് സ്ഥാനങ്ങളില്‍ തുടരുന്നതാണ്, എന്നാല്‍ ഈ ഘട്ടത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.
യുഎസ് ട്രഷറി അനുവദിക്കുന്ന പണം യുഎസ്എയുടെ നിയന്ത്രണത്തിലുള്ള എസ്‌ക്രോഅക്കൗണ്ടിലേക്കാണ് പോവുക; ഇത് അമേരിക്കന്‍ കര്‍ഷകരില്‍ നിന്നുള്ള ചോളം, ഗോതമ്പ്, സോയാബീന്‍ എന്നിവ ഉള്‍പ്പെടെ, യുഎസില്‍ നിന്ന് മാത്രമായി ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും വാങ്ങാന്‍ മാത്രമേ ഉപയോഗിക്കൂ. ഇവ ഇറാന് അത്യാവശ്യമായി വേണ്ട കാര്യങ്ങളാണ്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, വളരെ വൈകുന്നതിന് മുന്‍പ്, ഇപ്പോള്‍ത്തന്നെ സഹായിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു".
ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നുവെന്നും ട്രംപ് കുറിച്ചു.