യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: REUTERS/ANI/ Brian Snyder
WORLD

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമോ? ചെയ്യാം, ചെയ്യാതിരിക്കാം; താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ആര്‍ക്കുമറിയില്ലെന്ന് ട്രംപ്

എന്തുകൊണ്ട് നിങ്ങള്‍ രണ്ടാഴ്ച മുന്‍പ് എന്നോട് ചര്‍ച്ച നടത്തിയില്ല? നിങ്ങള്‍ക്ക് അക്കാര്യം നന്നായി ചെയ്യാമായിരുന്നു. നിങ്ങള്‍ക്കൊരു രാജ്യം ഉണ്ടാകുമായിരുന്നു -ട്രംപ് ഇറാനോടായി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഉത്തരവിടുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയില്ലാത്ത മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. "ഞാനത് ചെയ്യുമോ എന്ന് നിങ്ങള്‍ക്കറിയില്ല. ഞാനത് ചെയ്തേക്കാം. ചെയ്യാതെയുമിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ആര്‍ക്കുമറിയില്ല" -എന്നായിരുന്നു വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി. ഇറാന് ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

സംഘര്‍ഷം കാണുന്നത് സങ്കടകരമാണെന്നും അത് ഒഴിവാക്കാമായിരുന്നെന്നും ട്രംപ് പറഞ്ഞു. എന്തുകൊണ്ട് നിങ്ങള്‍ രണ്ടാഴ്ച മുന്‍പ് എന്നോട് ചര്‍ച്ച നടത്തിയില്ല? ട്രംപ് ഇറാനോടായി ചോദിച്ചു. നിങ്ങള്‍ക്ക് അക്കാര്യം നന്നായി ചെയ്യാമായിരുന്നു. നിങ്ങള്‍ക്കൊരു രാജ്യം ഉണ്ടാകുമായിരുന്നു. ഇത് കാണുന്നത് വളരെ സങ്കരകരമാണ്. അതായത്, ഞാനൊരിക്കലും ഇതുപോലൊന്ന് കണ്ടിട്ടില്ല -സംഘര്‍ഷങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് വരാമെന്ന് അവര്‍ തന്നെ പറഞ്ഞു. നിങ്ങള്‍ക്കറിയുന്നതുപോലെ, അത് ധീരമായൊരു നടപടിയാണ്. പക്ഷേ, അത് അവര്‍ക്ക് അത്രത്തോളം എളുപ്പമല്ലെന്നും നിങ്ങള്‍ക്കറിയാം. ഇറാന് അന്ത്യശാസനം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന്, 'നിങ്ങള്‍ക്ക് അങ്ങനെയും പറയാം. ഒരുപക്ഷേ, നിങ്ങള്‍ക്ക് അതിനെ അന്തിമ അന്ത്യശാസനം എന്ന് വിളിക്കാം' - എന്നായിരുന്നു ട്രംപിന്റെ മറുപടി.

നേരത്തെ, കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മറുപടി നല്‍കിയിരുന്നു. ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല. ഇസ്രയേല്‍ വലിയ തെറ്റ് ചെയ്തു. അതിന്റെ അനനന്തരഫലം അവര്‍ നേരിടേണ്ടിവരും. അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാന്‍ അംഗീകരിക്കില്ല. യുഎസ് ആക്രമണത്തിന് മുതിര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമായിരുന്നു ഖമേനിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം പകച്ച ഇറാന്‍ പിന്നീട് തിരിച്ചടിച്ചു. ആക്രമണ-പ്രത്യാക്രമണ പരമ്പരയില്‍ ഇരുപക്ഷത്തിനും ആളപായവും നാശനഷ്ടങ്ങളുമുണ്ടായി. ആറ് ദിവസം പിന്നിടുമ്പോഴും ആക്രമണം തുടരുകയാണ്. ട്രംപിന്റെ അന്ത്യശാസനം ആയത്തൊള്ള ഖമേനി തള്ളിയതിനു പിന്നാലെ, ടെഹ്റാന്‍ നഗരത്തിലേക്ക് ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്നാണ് ഇസ്രയേല്‍ അവകാശവാദം.

SCROLL FOR NEXT