Source: Social Media
WORLD

"ഇറാന്റെ ആണവായുധ മോഹങ്ങളെ നശിപ്പിക്കാനുള്ള മികച്ച അവസരം"; ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

ഇറാന്റെ നാവികസേനയെ നശിപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യമെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ താത്പര്യങ്ങളെ നശിപ്പിക്കാനുള്ള അവസാന മികച്ച അവസരമാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

വലിയ തിരമാല ഇനിയും അടിക്കാനിരിക്കുന്നതേയുള്ളു. ഇറാന്റെ ആണവ പദ്ധതി യുഎസിന് വളര്‍ന്നു വരുന്ന ഭീഷണിയാണ്. അതുകൊണ്ട് തന്നെ അവയെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള അവസാനത്തെ ഏറ്റവും നല്ല അവസരമാണിത്. ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ നാവികസേനയെ നശിപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിനകം ഇറാന്റെ 10 കപ്പലുകള്‍ തകര്‍ത്തു. ഭീകരതയെ പിന്തുണയ്ക്കുന്ന ഇറാന് ഒരിക്കലും ആണവായുധങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പ് വരുത്തും. ഇറാനെതിരെ സൈനിക നടപടി തുടരുമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് ട്രംപ് ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും. എപിക് ഫ്യൂറി തുടരും. യുദ്ധം നീണ്ടുനിന്നാല്‍ തനിക്ക് 'ബോറടിക്കില്ല'. യുദ്ധം നാലാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെയും ട്രംപ് കുറ്റപ്പെടുത്തി. ഇറാനില്‍ ആണവപദ്ധതി വികസിപ്പിക്കാന്‍ സഹായം ചെയ്തത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെന്ന് ട്രംപ് പറഞ്ഞത്.

ഇറാന്‍ രണ്ടുതവണ ആണവ കരാറുകളില്‍ നിന്ന് പിന്മാറി. അമേരിക്കന്‍ സൈന്യം ദൃഢനിശ്ചയത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT