ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിപ്പിന് സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം തെക്കൻ ഇബറാക്കി പ്രിഫെക്ചറിലാണ്. ടോക്കിയോ, സൈതാമ, കനഗാവ, ചിബ, ഇബറാക്കി എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ സർക്കാർ വിലയിരുത്തുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ദിവസത്തിനുള്ളിൽ സമാനമായ മറ്റൊരു ഭൂചലനത്തിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം ജപ്പാനിലെ തെക്കൻ ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ മേഖലയിൽ 7.1 തീവ്രതയുള്ള ഭൂചലനത്തിൽ 38 പേർ മരിക്കുകയും 364 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.