സെപ്റ്റംബറിൽ നടന്ന ജെൻ സീ പ്രക്ഷോഭത്തിന് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ പ്രതിഷേധം. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കെതിരെ സിമാരാ വിമാനത്താവളത്തിന് സമീപത്താണ് സംഘർഷം ആരംഭിച്ചത്. നിലവിലെ സർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ശങ്കർ പൊഖാറൽ, മഹേഷ് ബസ്‌നെറ്റ് എന്നിവരെ സിമാരാ വിമാനത്താവളത്തിൽ ജെൻ സീകൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കാഠ്മണ്ഡുവിൽ നിന്നാണ് ഇരു നേതാക്കളും സിമാരയിലേക്ക് പുറപ്പെട്ടത്. ഇവരെ തടയാനെത്തിയ ജെൻ സീകളും സിപിഎൻ -യുഎംഎൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച ബാര ജില്ലയിലെ സിമാര പ്രദേശത്ത് യുവ പ്രതിഷേധക്കാരും സിപിഎൻ-യുഎംഎൽ പ്രവർത്തകരും റാലികൾ നടത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. സംഭവത്തെ തുടർന്ന് ബാര ജില്ലയിലും അടുത്തുള്ള പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി വ്യാഴാഴ്ച രാത്രി 8 മണി വരെ (പ്രാദേശിക സമയം) കർഫ്യൂ പ്രാബല്യത്തിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേസമയം,സ്ഥിതിഗതികൾ സാധാരണമാണെന്നും സംഘർഷത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നും നേപ്പാൾ പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയെ അറിയിച്ചു.
സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിന് പരമാവധി സംയമനത്തോടെയും തയ്യാറെടുപ്പോടെയും പ്രവർത്തിക്കാൻ ആഭ്യന്തര ഭരണകൂടത്തോടും സുരക്ഷാ ഏജൻസികളോടും നിർദേശിച്ചിട്ടുള്ളതായി നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച 110-ലധികം പാർട്ടികളുടെ പ്രതിനിധികളുമായി കാർക്കി കൂടിക്കാഴ്ചയും നടത്തി.
നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിക്കാനുള്ള മുൻ സർക്കാരിൻ്റെ ശ്രമത്തെ തുടർന്ന് സെപ്റ്റംബറിൽ ആരംഭിച്ച ജെൻ സീ പ്രക്ഷോഭത്തിൽ 76 പേരോളം കൊല്ലപ്പെട്ടിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന സാമ്പത്തിക സ്തംഭനവും, അഴിമതിയും പ്രക്ഷോഭം കൂടുതൽ ശക്തമാക്കി. നാല് തവണ പ്രധാനമന്ത്രിയായിരുന്ന ശർമ്മ ഒലിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുമുമ്പ് പ്രക്ഷോഭക്കാർ പാർലമെൻ്റ്, കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് തീയിട്ടിരുന്നു. പിന്നീട് രാഷ്ട്രത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കാൻ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.