Swedish campaigner Greta Thunberg Source; X
WORLD

ഗ്രെറ്റ തുൻബർഗിനെ വിട്ടയച്ചെന്ന് ഇസ്രയേൽ; കസ്റ്റഡിയിലെടുത്തത് ഗാസയ്ക്ക് സഹായമെത്തിക്കുന്നതിനിടെ

പിടികൂടിയവരുടെ നിയമപരമായ എല്ലാ അവകാശങ്ങളേയും ഇസ്രയേൽ മാനിച്ചുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത നുണകളാണ് അവർ പ്രചരിപ്പിക്കുന്നതെന്നും വിദേശ കാര്യമന്ത്രാലയം ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ടെൽഅവീവ്; കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ വിട്ടയച്ചെന്ന് ഇസ്രയേൽ. ഗ്രെറ്റയേയും കൂടെയുണ്ടായിരുന്ന 170 ആക്ടിവിസ്റ്റുകളേയും നാടുകടത്തിയതായി അധികൃർ അറിയിച്ചു. ഇസ്രയേൽ ഉപരോധം ലംഘിച്ച് സമുദ്ര മാർഗം ഗാസയ്ക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രെറ്റ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സേന പിടികൂടിയത്. ഗാസയ്ക്ക് സഹായവുമായി പോയ സുമുദ് ഫ്ളോട്ടില കപ്പലുകളും ഇസ്രയേൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

തെക്കന്‍ ഇസ്രായേലിലെ റമോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കുമായി ആക്ടിവിസ്റ്റുകളെ പറഞ്ഞയച്ചതായി ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്വീഡന്‍, പോളണ്ട്, ജര്‍മ്മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയഓസ്ട്രിയ, ലക്‌സംബര്‍ഗ്, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്ലൊവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, യുകെ,സെർബിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകർ സംഘത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇനി 138 പേർകൂടി അവശേഷിക്കുന്നതായാണ് വിവരം. പിടികൂടിയവരുടെ നിയമപരമായ എല്ലാ അവകാശങ്ങളേയും ഇസ്രയേൽ മാനിച്ചുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത നുണകളാണ് അവർ പ്രചരിപ്പിക്കുന്നതെന്നും വിദേശ കാര്യമന്ത്രാലയം ആരോപിച്ചു.

സഹായവുമായി ഗാസയിലേക്ക് പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില ബോട്ടുകളിലെ ആക്ടിവിസ്റ്റുകളോട് ഇസ്രയേല്‍ പെരുമാറിയത് ക്രൂരമായാണെന്ന് വെളിപ്പെടുത്തലുകൾ വന്നിരുന്നു. ആദ്യം വിട്ടയച്ച മലേഷ്യൻ സമാമൂഹ്യപ്രവർത്തകരാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കുടിക്കാന്‍ ടോയ്‌ലറ്റിലെ വെള്ളമാണ് നല്‍കിയതെന്നും, ക്രൂരമായി സംസാരിച്ചെന്നും അവർ പറഞ്ഞു.പലരുടേയും പണം അപഹരിച്ചതായും, മരുന്നുകൾ എടുത്ത് മാറ്റിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗ്രെറ്റ തുന്‍ബര്‍ഗിനെ ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗ്രെറ്റയെ ഇസ്രയേല്‍ സൈന്യം മര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെറ്റയെ അവര്‍ ഇസ്രയേല്‍ പതാക പുതപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.ഗാസയ്ക്ക് സഹായവുമായെത്തിയ 42 ഫ്ലോട്ടില്ലകളാണ് ഇസ്രയേൽ തടഞ്ഞത്. 450 ൽ അധികം സാമൂഹ്യ പ്രവർത്തകരെ തടവിലാക്കുകയും ചെയ്തു.

SCROLL FOR NEXT