അമേരിക്കയിലെ ഹവായി ദ്വീപിലെ അഗ്നിപർവതം പൊട്ടിത്തെറിച്ച് വന്‍ ലാവാപ്രവാഹം. നൂറ് അടി ഉയരത്തിൽ ലാവ പൊട്ടിത്തെറിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഈ വർഷം മാത്രം 30 ലധികം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ലാവ പ്രവാഹത്തിന്‍റെ മനോഹരമായ കാഴ്ച കാണാന്‍ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തുന്നത്.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളാണ് ഹവായ് ദ്വീപിലുള്ളത്. ഈ ദ്വീപിലെ കിലൗയ അഗ്നിപർവതം പൊട്ടിത്തെറിച്ചതോടെ പ്രദേശത്ത് ലാവ പ്രവാഹമാണ്. ഇവിടെ മാഗ്മ ഏകദേശം 3.8 ക്യൂബിക് മീറ്റർ ഉയരത്തിലെത്തിയതോടെ പത്ത് മുതൽ പന്ത്രണ്ട് മണിക്കൂറ് വരെയാണ് സ്ഫോടനം തുടരുന്നത്. അഗ്നിപർവതം പൊട്ടിത്തെറിച്ചതോടെ ഹവായ് അഗ്നിപർവത ദേശിയോദ്യാനത്തിലേക്കുള്ള സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കിലൗയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലൈമൌമൌ അഗ്നിമുഖത്താണ് പുതിയ സ്ഫോടനം. ഹവായിയിലെ മുഖ്യദ്വീപിലുള്ള അഞ്ച് വലിയ അഗ്നിപർവതങ്ങളിലൊന്നാണ് കിലൗയ. 1983 മുതൽ ഇതിൽ നിന്ന് ലാവ ഒഴുകുന്നുണ്ട്. 6 ലക്ഷം വര്‍ഷം പ്രായം കണക്കാക്കപ്പെടുന്ന ഈ അഗ്നിപർവതത്തിന് 4000 അടിയാണ് ഉയരം.
കിലൌയ അഗ്നിപർവത സ്ഫോടനത്തിൽ വിഷവാതകമായ സൾഫർ ഡൈ ഓക്സൈഡ് 50000 ടണ്ണിലധികമാണ് പുറന്തള്ളപ്പെടുക. അതിനാൽ പ്രദേശത്തുള്ളവർക്കും വിനോദ സഞ്ചാരികൾക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നതോടെ കണ്ണുകളെയും ശ്വാസകോശത്തെയും ബാധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് മുന്നറിയിപ്പ്.