WORLD

ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന മറുപടിയുമായി മോദി

ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സുഹൃത്തായ നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

"ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും യുഎസും ചർച്ചകൾ തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു നിഗമനത്തിലെത്തുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്," ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക പിഴയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതോട് പ്രതികരിച്ചു. "യുഎസ് പ്രസിഡൻ്റ് ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് ജനതയ്ക്കും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നു," പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

SCROLL FOR NEXT