WORLD

ഗള്‍ഫ് മേഖലയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇറാന്‍; ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തം

കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ തെറിച്ച് വീണ് പതിനൊന്നുവയസ്സുകാരി കൊല്ലപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടെ ദുബായിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. ഡ്രോണ്‍ ഇടിച്ച് തകര്‍ന്നതോടെ പാര്‍ക്കിങ് ഏരിയയില്‍ തീപിടുത്തമുണ്ടായി. കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ തെറിച്ച് വീണ് പതിനൊന്നുവയസ്സുകാരി കൊല്ലപ്പെട്ടു. മസ്‌ക്റ്റിലും സൗദി അറേബ്യയിലും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചു. അതേസമയം അമേരിക്ക ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മരണം 1000 കടന്നു. ഖമേനിയുടെ പിന്‍ഗാമിയായി വരുന്നവരെയും ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

യുദ്ധം തുടങ്ങി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാനില്‍ മരണം 1000 കടന്നത്. അമേരിക്കന്‍ ആസ്ഥാനമായുള്ള ഹ്യൂമന്‍സ് റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി 28 മുതലുള്ള ആക്രമണത്തില്‍ 1097 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 181 പേര്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണ്. 5402 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 104 ആക്രമണങ്ങളാണ് അമേരിക്കയും ഇസ്രേയേലും സംയുക്തമായി ഇറാനില്‍ നടത്തിയത്. 500 ബാലിസ്റ്റിക് മിസൈലുകളും 2000 ഡ്രോണുകളും ഇറാനില്‍ പ്രയോഗിച്ചെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. സൈനിക താവളങ്ങളും, ആശുപത്രികളും, ജനവാസ മേഖലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളിലധികവും. ടെഹ്‌റാനില്‍ വിവിധയിടങ്ങളില്‍ ഇന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

ഇതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്‍ വ്യാപിപ്പിച്ചത്. ദുബായിലെ യുഎസ് കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. ദുബായി അല്‍സീഫ് റോഡിലുള്ള കോണ്‍സുലേറ്റ് കെട്ടിടത്തിന് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ഡ്രോണ്‍ പതിച്ചത്. ഡ്രോണ്‍ ഇടിച്ച് തകര്‍ന്നതോടെ പാര്‍ക്കിങ് ഏരിയയില്‍ തീപിടുത്തമുണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിതി നിയന്ത്രണവിധേയമാക്കി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

കുവൈത്തിലെ ജനവാസ മേഖലയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 11 വയസ്സുകാരി കൊല്ലപ്പെട്ടു. മിസൈലവശിഷ്ടങ്ങള്‍ തെറിച്ച് വീണായിരുന്നു മരണം. പെണ്‍കുട്ടിയുടെ കുടുംബത്തിലെ നാല് പേര്‍ക്കും പരിക്കേറ്റു. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് മുകളിലൂടെ പറന്ന ഇറാന്റെ ക്രൂയിസ് മിസൈലുകള്‍ സൗദി അറേബ്യ വെടിവച്ചിട്ടു.

ഇറാന് സഹായം നല്‍കുന്നുവെന്നാരോപിച്ച് ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചു. ലെബനന്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലെബനനിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാനും ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഖമേനിയുടെ പിന്‍ഗാമിയായി വരുന്നവരെയും ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഇസ്രയേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ലബനനുമായുള്ള അതിര്‍ത്തികള്‍ സിറിയ അടച്ചു. ലെബനന്‍ അതിര്‍ത്തി വഴിയുള്ള യാത്രകള്‍ സിറിയന്‍ ലാന്‍ഡ് ആന്റ് സീ പോര്‍ട്ട് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതിര്‍ത്തി ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായേക്കാമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി.

ടെഹ്‌റാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചു. 9000 ത്തോളം വരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് യുഎസ് സൈന്യം സംരക്ഷണമേര്‍പ്പെടുത്തുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

SCROLL FOR NEXT