ഇസ്ലാമാബാദ്: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് പാകിസ്ഥാൻ സന്ദർശിക്കും. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും പാകിസ്ഥാന്റെ ഉന്നത നേതൃത്വവുമായി പ്രാദേശിക വികസനങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് പെസെഷ്കിയാൻ ഇസ്ലാമാബാദിൽ എത്തുന്നത്. ഇറാനും യുഎസും തമ്മിലുളള പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ്റെ ശ്രമങ്ങളെ അഭിനന്ദിക്കുക എന്ന ലക്ഷ്യവും സന്ദർശനത്തിന് പിന്നിലുണ്ട്.
ഐആർഎൻഎ സ്റ്റേറ്റ് വാർത്താ ഏജൻസിയാണ് സന്ദർശന വിവരം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമാബാദിന്റെ മധ്യസ്ഥതയിൽ സ്വിറ്റ്സർലൻഡിൽ വെച്ച് ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പാകിസ്ഥാൻ സന്ദർശനം. മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘമാണ് സന്ദർശനത്തിന് പുറപ്പെടുന്നത്.
പെസെഷ്കിയാൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയെ കാണുകയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തുകയും ചെയ്യും. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, സെനറ്റ് ചെയർമാൻ, ദേശീയ അസംബ്ലി സ്പീക്കർ എന്നിവരും അദ്ദേഹത്തെ കാണും. ഇറാൻ പ്രസിഡന്റ് എന്ന നിലയിൽ പെഷേഷ്കിയാൻ പാകിസ്ഥാനിലേക്ക് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.