ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി ചാവേർ ഡ്രോൺ ബോട്ടുകളുടെ വൻ ശേഖരം കൈവശമുള്ളതായി ഇറാൻ സൈന്യം."മിസൈൽ നഗരം" എന്ന് അധികൃതർ വിശേഷിപ്പിക്കുന്ന ഒരു ഭൂഗർഭ സമുച്ചയത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഡ്രോണുകളുടെ വീഡിയോ ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷൻ ആണ് പുറത്തുവിട്ടത്.
നാവിക ഡ്രോണുകൾ, ആൻ്റി-ഷിപ്പ് മിസൈലുകൾ, കടൽ മൈനുകൾ എന്നിവയുടെ നീണ്ട നിരയാണ് തുരങ്കത്തിൽ കാണാൻ കഴിയുന്നത്. ചില ആയുധങ്ങൾ വിക്ഷേപണത്തിനൊരുങ്ങുന്നതായും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഈ ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്നോ യുഎസ് ,ഇസ്രയേലി സൈന്യം അതിനു ശേഷം ഈ സ്ഥലം ആക്രമിച്ചിട്ടുണ്ടോ എന്നൊന്നും വ്യക്തമല്ല. നാവിക ഡ്രോൺ ഘടിപ്പിച്ചിരിക്കുന്ന ട്രെയിലറുകളിൽ ആയത്തുള്ള അലി ഖമനേയിയുടെ ഛായാചിത്രം പതിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഫോടക വസ്തുക്കൾ വഹിച്ചുകൊണ്ടുളള നാവിക ഡ്രോണുകൾ ഇതിനകം ഹോർമുസിലെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച പേർഷ്യൻ ഗൾഫിലെ രണ്ട് എണ്ണ ടാങ്കറുകൾ തകർത്തിരുന്നു. മാർച്ച് 1 ന്, മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള MKD VYOM എന്ന ക്രൂഡ് ഓയിൽ ടാങ്കർ ഒമാൻ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ ഒരു ക്രൂ അംഗം കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് ശേഷം, ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കെ ബഹാമാസ് പതാക വഹിച്ച ക്രൂഡ് ഓയിൽ ടാങ്കറായ സോണാൻഗോൾ നമീബെയും ആക്രമിക്കപ്പെട്ടു. ഇതേ തുടർന്ന് ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോയിൽ, സ്പീഡ് ബോട്ടിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ വസ്തു ടാങ്കറിലേക്ക് പാഞ്ഞുവരുന്നതും, സ്ഫോടനം ഉണ്ടാകുന്നതും കാണാമായിരുന്നു.
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലുള്ള നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം ഗൾഫ് മേഖലയിലെ എണ്ണ ടാങ്കറുകൾക്ക് നേരെ കുറഞ്ഞത് രണ്ട് ആക്രമണങ്ങളിൽ നാവിക ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മാരിടൈം അധികൃതരും അറിയിച്ചു.