ഇറാനിൽ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിൽ സ്ഫോടനം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈൽ ആക്രമണം നടന്നു. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
മിസൈൽ ആക്രമണം ഉണ്ടായെന്ന് ബഹ്റൈൻ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബഹ്റൈനിലെ യു എസ് നാവിക സേനാ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
ബഹ്റൈന് പിന്നാലെ കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നു. യുഎഇയിലെ യു എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ്റെ ആക്രമണം. ഖത്തറിലെ അൽ ഉദൈദ വ്യോമത്താവളം, കുവൈത്തിലെ അൽ സാലേം വ്യോമത്താവളം ,യുഎഇയിലെ അൽ ദാഫ്റ വ്യോമത്താവളം, ബഹ്റൈനിലെ യു എസ് കേന്ദ്രം എന്നിവിടങ്ങളിൽ മിസൈലാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാൻ മിസൈൽ പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. സൈനിക താവളങ്ങൾക്ക് സമീപത്ത് നിന്ന് ഒഴിയണമെന്നും ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത പൂർണമായും അടച്ചു.
ഇറാനിലെ ടെഹ്റാനിലാണ് ഇസ്രയേലും യുഎസും സംയുക്താക്രമണം നടത്തിയത്. ഇറാനിൽ മാത്രം ആയിരത്തിലേറെ പേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കടല്‍ മാർഗവും വ്യോമമാർഗവും യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയത്. ഇസ്രയേലിൽ വിവിധയിടങ്ങളിൽ സ്ഫോടനം നടത്തിയ ഇറാൻ ഇതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു. ഇറാൻ്റെ ഭരണസിരാ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇനി തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.